തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ രേണുകയുടെ സസ്പെൻഷൻ റദ്ദാക്കി. സർവകലാശാല ജീവനക്കാരുടെ സംഘടനയുടെ സമ്മർദത്തെത്തുടർന്നാണു വൈസ് ചാൻസലറുടെ നടപടിയെന്നാണു വിവരം.
മോഡറേഷനിലെ ക്രമക്കേട് പരീക്ഷാ സോഫ്റ്റ്വേറിൽ സംഭവിച്ച സാങ്കേതിക തകരാർ മൂലമാണെന്ന് അന്വേഷണം നടത്തിയ വിദഗ്ധസമിതിയും ആഭ്യന്തര അന്വേഷണ കമ്മിറ്റിയും കണ്ടെത്തിയ സാഹചര്യത്തിലാണു സസ്പെൻഷൻ പിൻവലിച്ചതെന്നാണു സർവകലാശാലയുടെ വിശദീകരണം.
ക്രമക്കേടു നടന്നതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വിദ്യാർഥികളിൽനിന്നു തെളിവെടുപ്പും നടത്തിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി രജിസ്ട്രാറുൾപ്പെടെയുളള പരീക്ഷാവിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്നു ബോധപൂർവമായ ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നാണു സർവകലാശാലയുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനയും സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സർവകലാശാലയുടെ പരീക്ഷാ സോഫ്റ്റ്വേർ കുറ്റമറ്റ രീതിയിൽ നവീകരിക്കുന്നതിനായി സിഡാക്കിന്റെ വൈദഗ്ധ്യം ഉപയോഗിക്കുന്നതിനു സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി സർവകലാശാല കൈക്കൊള്ളുകയും ചെയ്തു. മോഡറേഷനിലുണ്ടായ മാർക്ക് വ്യതിയാനം പരിശോധിച്ചു പുതിയ മാർക്ക് ലിസ്റ്റുകൾ വിദ്യാർഥികൾക്കു നൽകാനുളള നടപടികളും തുടങ്ങിയിട്ടുണ്ട്. അതേസമയം, സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽനിന്നു റവന്യു ഇന്റലിജൻസ് കണ്ടെത്തിയ മാർക്ക്ലിസ്റ്റുകൾ സർവകലാശാലയുടേതല്ലെന്നും സർവകലാശാല അറിയിച്ചു.
കുറവൻകോണം യുഐടിയുടെ പേരിൽ 10 വർഷം മുൻപ് തയാറാക്കിയ വ്യാജ മാർക്ക് ലിസ്റ്റുകളാണു സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പരാതിയും സർവകലാശാല രജിസ്ട്രാർ പോലീസിനു രേഖാമൂലം കൈമാറിയിട്ടുണ്ട്.
കേരളയിലെ മോഡറേഷൻ ക്രമക്കേട് ;ഡെപ്യൂട്ടി രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചു
12:00 AM Dec 15, 2019 | Deepika.com