കോഴിക്കോട്: യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബും താഹാ ഫസലും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്ക്കു പിന്നാലെ അതേ അഭിപ്രായവുമായി സിപിഎമ്മും.
കോഴിക്കോട് പന്നിയങ്കരയില്‍ സിപിഎം നടത്തിയ വിശദീകരണ പൊതുയോഗത്തിലാണ് ഇരുവര്‍ക്കുമെതിരേ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ. പ്രേംനാഥ് രംഗത്തെത്തിയത്. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകള്‍ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരുടെ സാന്നിധ്യത്തില്‍ രണ്ടുപേരുടെയും വീട്ടില്‍നിന്ന് കണ്ടെത്തിയതാണ്. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ യോഗത്തില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും തള്ളിക്കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്. എന്നാൽ, നേരത്തെ അലനും താഹയ്ക്കും ഒപ്പമായിരുന്നു സിപിഎം. നിയമസഹായം നല്‍കുമെന്ന് വരെ സിപിഎം അറിയിക്കുകയും ചെയ്തിരുന്നു.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടും ഇവരുടെ വീട്ടില്‍ മന്ത്രി തോമസ് ഐസക് സന്ദര്‍ശനം നടത്തി. എന്നാല്‍ യുഎപിഎ ഒഴിവാക്കുന്നതില്‍നിന്ന് ആഭ്യന്തരവകുപ്പ് പിന്നോട്ടു പോയില്ല.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും പോലീസ് വ്യക്തമാക്കിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം നിലപാട് മയപ്പെടുത്തുകയായിരുന്നു.
അലനും താഹയും മാവോയിസ്റ്റുകളെന്ന് സിപിഎം
12:00 AM Dec 15, 2019 | Deepika.com