തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽനിന്നും പരിശോധനയ്ക്ക് എടുക്കുന്ന ഭക്ഷണ സാധനങ്ങളുടെ സാന്പിളുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒത്തുകളി നടത്തുന്നതായി കണ്ടെത്തി. മായം കലർന്നതും ഗുരുതര രോഗങ്ങൾക്കിടയാക്കുന്നതുമായ ഭക്ഷണപദാർഥങ്ങളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ ചിലയിടങ്ങളിൽ പരിശോധന പോലും നടത്തുന്നില്ലെന്നും കണ്ടെത്തി. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് രണ്ടാം തവണ നടത്തിയ റെയ്ഡിലും ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്.
പരിശോധനയ്ക്ക് എടുത്ത സാന്പിളുകളിൽ ഫലം വന്നത് ഏതാനും എണ്ണത്തിൽ മാത്രമാണെന്നും കണ്ടെത്തി. വർക്കല ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസിൽ കടകളിൽനിന്ന് പിടിച്ചെടുത്ത് പരിശോധനയ്ക്കായി അയച്ച 101 സാന്പിളുകളിൽ എട്ടെണ്ണത്തിൽ മാത്രമേ പരിശോധനാഫലം വന്നിട്ടുള്ളൂ. 23 പരാതികളിൽ നടപടി സ്വീകരിച്ചില്ല.
ആറ്റിങ്ങൽ സർക്കിൾ ഓഫീസിൽ ഒക്ടോബറിന് ശേഷം ലഭിച്ച പരാതികളിൽ ഒന്നിൽ പോലും തുടർനടപടി സ്വീകരിച്ചില്ലെന്ന വിവരവും കണ്ടെത്തി. പരാതികൾക്ക് രസീത് നൽകുന്നില്ല. മായം ചേർക്കുന്ന സാന്പിളുകൾ കണ്ടെത്തിയ ഒരു കേസിലും ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നടത്തിയ പരിശോധനയിൽ മാസങ്ങളായി യാതൊരു നടപടികളും സ്വീകരിക്കാത്ത 78 പരാതികൾ വിജിലൻസ് കണ്ടെത്തി.
നെടുമങ്ങാട് സർക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധനയിൽ പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല.
പരിശോധനയ്ക്ക് എടുക്കുന്ന സാമ്പിളുകളിൽ ഒത്തുകളി; ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വൻ ക്രമക്കേട്
01:15 AM Dec 14, 2019 | Deepika.com