തിരുവനന്തപുരം: ധൂർത്ത് നടക്കുന്ന കിഫ്ബിയെക്കുറിച്ചു യുഡിഎഫ് പഠിച്ചശേഷം, തങ്ങൾ അധികാരത്തിലെത്തിയാൽ അതു തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ചെലവുകളും ധൂർത്തും നിയന്ത്രിക്കുന്നതിൽ ധനവകുപ്പ് പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
എല്ലാ ക്ഷേമനിധി ബോർഡുകളോടും സർക്കാർ ഏജൻസികളോടും ട്രഷറി സേവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. കേരള പുനർനിർമാണത്തിന് ലോകബാങ്കിൽനിന്നു കിട്ടിയ 1779 കോടി രൂപ നിക്ഷേപിച്ച തുക വകമാറ്റി ചെലവഴിച്ചു. എന്നാൽ കിഫ്ബി മസാല ബോണ്ട് വിറ്റുകിട്ടിയ 2150 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കാതെ ന്യൂ ജനറേഷൻ ബാങ്കുകളിൽ നിക്ഷേപിച്ചു. കിഫ്ബിയെ ബജറ്റിനു പുറത്ത് സമാന്തര സംവിധാനമാക്കി. അഞ്ചുവർഷംകൊണ്ട് 50,000 കോടി ചെലവഴിക്കുമെന്നു പ്രഖ്യാപിച്ചിട്ടും മൂന്നുവർഷത്തിനുശേഷം 553.97 കോടി രൂപയുടെ 13 ഉപപദ്ധതികൾ മാത്രമാണു നടപ്പാക്കിയത്.
പദ്ധതിവിഹിതം വെട്ടിക്കുറച്ചും അധികമായി നൽകേണ്ട ക്യുബില്ലിന്റെയും സ്പിൽ ഓവർ വർക്കിന്റെയും തുക നൽകാതെയും പ്രാദേശിക സർക്കാരുകളെ സർക്കാർ ശ്വാസം മുട്ടിച്ചു. ജിഎസ്ടി നഷ്ടപരിഹാരം താമസിപ്പിച്ചത്, നോട്ട് പിൻവലിക്കൽ നടപടി, ജിഎസ്ടിയുടെ വികലമായ ആവിഷ്കാരം, രാജ്യത്ത് നിലനിൽക്കുന്ന സാന്പത്തികമാന്ദ്യത്തെ കൃത്യമായി നേരിടാത്തത് എന്നിവ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി കൂടുതൽ മോശമാക്കിയെന്നും പറയുന്നു. കെ.സി. ജോസഫ് എംഎൽഎയ്ക്ക് ധവളപത്രം നൽകി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
ധൂർത്ത് നടക്കുന്ന കിഫ്ബിയെക്കുറിച്ച് യുഡിഎഫ് പഠിക്കുമെന്നു പ്രതിപക്ഷം
01:15 AM Dec 14, 2019 | Deepika.com