തിരുവനന്തപുരം: സംസ്ഥാനത്തു ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയുണ്ടെന്നതു ശരിയാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. വായ്പാപരിധി കുറച്ചതടക്കമുള്ള കേന്ദ്രനയങ്ങളാണ് അതിനു കാരണം. ഇപ്പോൾ നികുതിവിഹിതവും കുറയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 5000 കോടി രൂപയുടെ കുറവാണ് ഇതു നിമിത്തമുണ്ടാവുക. ഇതിനെതിരേ പ്രതികരിക്കാതെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും യുഡിഎഫ് ധവളപത്രവുമായി ബന്ധപ്പെട്ടു മറുപടി പറയവേ ധനമന്ത്രി പറഞ്ഞു.
ധവളപത്രത്തിൽത്തന്നെ പ്രതിപക്ഷത്തിനുള്ള മറുപടിയുമുണ്ട്. സംസ്ഥാനത്തു വികസന സ്തംഭനമില്ല. ധൂർത്ത് എന്നത് പ്രതിപക്ഷത്തിന്റെ ആക്ഷേപം മാത്രമാണ്. ഞങ്ങൾ കട്ടിട്ടില്ല. യുഡിഎഫ് നടത്തിയ കളവിന്റെ കാൽ അംശം വരുമോ അവർ ആരോപിക്കുന്ന ധൂർത്ത്. നിയമസഭയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ അറിവോടെയാണ്. എൽഡിഎഫ് കാലത്ത് ധനക്കമ്മി കുറയുകയാണുണ്ടായത്. ഈ സർക്കാരിന്റ കാലത്ത് ചെലവ് 16 ശതമാനം വീതം കൂടി. അതു മുഴുവൻ ധൂർത്താണോ? ധനദൃഢീകരണമാണ് ഇക്കാലത്തു നടന്നത്.
ധനവകുപ്പിനെ അദൃശ്യശക്തി നയിക്കുന്നുവെന്നത് ഭാവനാവിലാസമാണ്. വി.ഡി. സതീശൻ വേണമെങ്കിൽ സംവാദം നടത്തിക്കോട്ടെ. എന്തു രാഷ്ട്രീയമാണ് രമേശ് ചെന്നിത്തലയുടേത്? ഈ രാഷ്ട്രീയം കേരളജനത തിരിച്ചറിയുമെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തു ഗുരുതര സാന്പത്തിക പ്രതിസന്ധിയുണ്ടെന്നതു ശരി: തോമസ് ഐസക്
01:15 AM Dec 14, 2019 | Deepika.com