തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 15നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങാൻ ആലോചന. നിയമസഭാ സമ്മേളനം ഒരു മാസത്തിലേറെ നീളും. ഫെബ്രുവരി ഏഴിനാണു സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. പതിവിൽനിന്നു വ്യത്യസ്തമായി ജനുവരി 15നു ബുധനാഴ്ചയാണു ഗവർണറുടെ നയപ്രഖ്യാപനം.
സാധാരണ വെള്ളിയാഴ്ചയാണു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. 17 മുതൽ 19 വരെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്തു നടക്കുന്ന സാഹചര്യത്തിലാണു മാറ്റം. 20 മുതൽ 22 വരെയാണു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തിയ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണിത്.
ഫെബ്രുവരി മൂന്നിനുള്ള കേന്ദ്ര ബജറ്റിനു ശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഏഴിലേക്കു മാറ്റിയത്. ഇതിനു ശേഷം മൂന്നു ദിവസം ബജറ്റ് ചർച്ച നടക്കും. പിന്നീട് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാനാണു ധാരണ.
എന്നാൽ, മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കുന്നതും ആലോചനയുണ്ട്. അങ്ങനെയെങ്കിൽ നിയമസഭാ സമ്മേളനം നീട്ടുകയോ മാർച്ചിൽ രണ്ടാം ഘട്ട സമ്മേളനം തുടങ്ങുകയോ വേണം. ഇക്കാര്യവും സജീവമായി ആലോചനയിലുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനം നവംബർ 21നാണു സമാപിച്ചത്.
സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്
12:56 AM Dec 14, 2019 | Deepika.com