തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എൽഡിഎഫ്- യുഡിഎഫ് കക്ഷിനേതാക്കളും 16ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ സത്യഗ്രഹസമരം നടത്തും.
ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടതോടെയാണ് സംയുക്ത പ്രക്ഷോഭത്തിനു വഴിതുറന്നത്. ഇടതുപക്ഷം സ്വന്തം നിലയ്ക്ക് പ്രക്ഷോഭം നടത്താനാണ് ആലോചിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചപ്പോൾ സംയുക്തപ്രക്ഷോഭം ആകാമെന്ന നിർദേശം പ്രതിപക്ഷനേതാവ് മുന്നോട്ടു വയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചു.
ഈ സർക്കാരിന്റെ കാലത്ത് ആദ്യമായാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്ത പ്രക്ഷോഭം നടത്തുന്നത്. നേരത്തെ നോട്ടു നിരോധനം അടക്കമുള്ള നിരവധി വിഷയങ്ങളിൽ ഏകകണ്ഠമായ പ്രമേയം നിയമസഭ പാസാക്കിയിരുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയെയും മതനിരപേക്ഷ മൂല്യങ്ങളെയും കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണ -പ്രതിപക്ഷ സംയുക്ത പ്രക്ഷോഭം
12:56 AM Dec 14, 2019 | Deepika.com