ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾക്ക് ഇനി ഇടമില്ല. ജനമുന്നേറ്റത്തിലൂടെയുള്ള മെഗാശുചീകരണവുമായി പഞ്ചായത്ത് രംഗത്തിറങ്ങിക്കഴിഞ്ഞു. ഇന്ന് 23 വാർഡുകളിൽ ഒത്തുചേർന്നു ജനം തണ്ണീർമുക്കം പഞ്ചായത്തിൽ മെഗാശുചീകരണത്തിനുമിറങ്ങും. ഇന്നു രാവിലെ ഏഴുമുതൽ ഉച്ചവരെ ഒാരോ വാർഡിലെയും ആറോ-ഏഴോ കേന്ദ്രങ്ങളിലായി ജനം സംഗമിച്ചു മെഗാശുചീകരണത്തിനിറങ്ങാനാണ് പദ്ധതി. വീടുകളും പരിസരവും ശുചീകരിച്ചു കഴിഞ്ഞു.
ഇവിടെനിന്നു ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ളവ പ്രത്യേക കേന്ദ്രങ്ങളിലേക്ക് എത്തിച്ചു ഹരിതകർമസേനയുടെ സഹകരണത്തോടെ തരംതിരിച്ചു റീസൈക്ലിംഗിനായി കൊണ്ടുപോകും.
നിലവിൽ അഞ്ചുമണിക്കൂറിൽ പഞ്ചായത്താകെ ശുചിയാക്കുന്ന പ്രവർത്തനമാണ് ഏറ്റെടുത്തിരിക്കുന്നത്. 23 വാർഡുകളിലും നടക്കുന്ന പരിപാടിയിൽ പതിനയ്യായിരത്തിലധികം പേർ പങ്കാളികളാകും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനായി രണ്ടു മാസമായി നടന്നുവരുന്ന മാലിന്യ നിർമാർജന പ്രവർത്തനം ഇന്നു പൂർത്തിയാകുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് പറഞ്ഞു. ഇതു തുടർപ്രവർത്തനമായി കൊണ്ടുപോകാനാണ് പദ്ധതി.
സാമൂഹികാരോഗ്യ കേന്ദ്രം, ഹരിത കർമസേന, ശുചിത്വമിഷൻ തുടങ്ങിയവയുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. ഇവരെ കൂടാതെ പഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾ, എൻസിസി, എൻഎസ്എസ്, സ്കൗട്ട്,എസ്പിപി കേഡറ്റുകൾ, കുടുംബശ്രീ അംഗങ്ങൾ ആരോഗ്യപ്രവർത്തകർ വിവിധ മേഖലയിലെ തൊഴിലാളികൾ സന്നദ്ധ സംഘടനകൾ തുടങ്ങിയ ശുചീകകണത്തിൽ പങ്കാളികളാണ്. കാൻസറിനു കാരണമാകുന്ന പ്ലാസ്റ്റിക് പൂർണമായി അകറ്റുകയെന്നതാണു പ്രധാന ലക്ഷ്യം. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും ജനപങ്കാളിത്തത്തോടെ ശുചീകരണം. തോടുകളും ജലാശയങ്ങളും പുനരുദ്ധരിക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളും ഇന്നാരംഭിക്കും.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ, എ.എം. ആരിഫ് എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ എന്നിവരും ഇന്നു പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഇനി ഞാൻ ഒഴുകട്ടെ എന്ന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂടിയായിരിക്കും ഇത്.
മെഗാ ശുചീകരണം ഇന്ന്; അഞ്ചു മണിക്കൂറിൽ തണ്ണീർമുക്കം ശുചിയാക്കും
12:56 AM Dec 14, 2019 | Deepika.com