തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണിത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. പാർലമെന്റ് പാസാക്കിയ നിയമത്തിൽനിന്നു കേരളത്തിനു മാത്രമായി വിട്ടുനിൽക്കാൻ കഴിയുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു നിയമം പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ മതേരതത്വമാണെന്നു സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നതു മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയാണു സംസ്ഥാന സർക്കാർ നയം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമവും ജുഡീഷൽ പരിശോധനയിൽ നിലനിൽക്കില്ലെന്നു വ്യക്തമാണ്. അതു ബോധ്യമുള്ളപ്പോൾ അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ പാസാക്കുന്നതിനു പിന്നിൽ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.
സംസ്ഥാനം നിയമപരമായി ഇതിനെ ചോദ്യംചെയ്യുമോ എന്ന ചോദ്യത്തിന് സർക്കാരിന് നേരിട്ടല്ലാതെയും ഇതിനെ ചോദ്യം ചെയ്യാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി
01:27 AM Dec 13, 2019 | Deepika.com