കുറവിലങ്ങാട്: പാറപൊട്ടിക്കുന്നതിനിടയിൽ കരിങ്കൽപ്പാളി അടർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ മരിച്ചു. കുറവിലങ്ങാട് ടൗണിനടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. മധ്യപ്രദേശ് ചിന്തുവാര ജില്ലയിലെ മോർഡഗോണ്ഗരി സ്വദേശികളും ബന്ധുക്കളുമായ രമേശ് താക്കറെ(41), സാഹബുറാവു താക്കറെ(42) എന്നിവരാണ് മരിച്ചത്.
കുറവിലങ്ങാട് വൈക്കം റോഡിൽ താലൂക്കാശുപത്രിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അപകടം. പാറയിൽ ദ്വാരമുണ്ടാക്കിയ ശേഷം അതിൽ രാസവസ്തു നിക്ഷേപിച്ചു വിള്ളലുണ്ടാക്കി പൊട്ടിച്ചെടുക്കുന്ന രീതിയാണ് ഇവിടെ നടത്തിയിരുന്നതെന്നു പറയുന്നു. രാസവസ്തു പ്രയോഗിച്ച ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം പൊട്ടിക്കാനായി വിള്ളലുണ്ടാക്കിയ പാറയുടെ ഭാഗമാണ് അടർന്നുവീണത്. പൊട്ടിക്കലുമായി ബന്ധപ്പെട്ടുണ്ടായ പരാതിയെത്തുടർന്നാണു രാസവസ്തു നിക്ഷേപിച്ചുള്ള ഖനനം നടത്തിയിരുന്നത്.
രമേശ് താക്കറെ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിലാണ് സാഹബു റാവുതാക്കറെ മരിച്ചത്. അപകട സമയം നാലു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഒരു വർഷത്തിലധികമായി ഇവിടെ പാറഖനനം നടന്നുവരികയാണ്. ഉയർന്ന ഭൂമി പാറഖനനം നടത്തി റോഡ് നിരപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃതമായി പാറഖനനം നടത്തിയ സാഹചര്യത്തിൽ റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് അപകടം.
പാറപൊട്ടിക്കുന്നതിനിടയിൽ കരിങ്കൽപാളി തലയിൽ വീണു രണ്ടു പേർ മരിച്ചു
01:27 AM Dec 13, 2019 | Deepika.com