തിരുവനന്തപുരം: ഭക്ഷണ പദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങി എല്ലാം പരിശോധിക്കണം. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നിശ്ചിത ഇടവേളകളിൽ പരിശോധന നടക്കണം. മായം കലർന്ന സാധനങ്ങളുടെ വിൽപന നടക്കുന്നുണ്ട്. മത്സ്യങ്ങൾ പരിശോധിക്കാൻ നേരത്തെ ഇടപെടലുണ്ടായിരുന്നു. തുടർച്ചയായ പരിശോധനയാണ് വേണ്ടത്.
ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്നു മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്കും മറ്റു വകുപ്പുതല ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
റിപബ്ളിക് ദിനത്തോടനുബന്ധിച്ചു ദേശീയ, സംസ്ഥാന പാതയോരങ്ങളിൽനിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഏകദിന തീവ്രപരിപാടി സംഘടിപ്പിക്കുന്നതു യോഗം ചർച്ച ചെയ്തു. ജനുവരി 25ന് പഞ്ചായത്ത് തലം മുതൽ മാലിന്യനിർമാർജന പരിപാടി നടക്കും. ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും എൻഎസ്എസ്, എൻസിസി, ഹരിത കർമസേന എന്നിവരുടെയും സഹകരണം ഉറപ്പാക്കും.
സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ കേരള പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ തൃശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും. 1,901 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ ഗുണഭോക്താക്കൾക്കു കൈമാറി. ഈ മാസം തന്നെ 2,000 വീടുകളും പൂർത്തിയാകും.
കൃഷി, തുറമുഖം, സാംസ്കാരികം, പരിസ്ഥിതി, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, ഭവന നിർമാണം, വ്യവസായം, തദ്ദേശ സ്വയംഭരണം, കായിക യുവജനകാര്യ വകുപ്പുകളുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു യോഗം ചർച്ചചെയ്തു. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രഫ.സി. രവീന്ദ്രനാഥ്, ഡോ.കെ.ടി.ജലീൽ, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ഭക്ഷണപദാർഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം വേണം: മുഖ്യമന്ത്രി
12:17 AM Dec 13, 2019 | Deepika.com