“എല്ലാം ദൈവം തന്നതാണ്, തിരിച്ചെടുക്കുന്നതുവരെ ദൈവത്തെ സ്തുതിക്കാനുള്ളതാണു ജീവിതം. ആലുവ സെമിനാരിയിൽ പഠിച്ച് 1956 ൽ എന്നോടൊപ്പം 56 പേരാണു പൗരോഹിത്യം സ്വീകരിച്ചത്. ഇപ്പോൾ അഞ്ചോ ആറോ പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഒരേ ബാച്ചുകാരാണെങ്കിലും എന്നേക്കാൾ പ്രായമുള്ളവരാണ് അവർ. പ്രേഷിത വേലയ്ക്കായി ജീവിതം സമർപ്പിക്കാനാണ് സന്യാസജീവിതം തെരഞ്ഞെടുത്തത്. ആരോഗ്യമുള്ളിടത്തോളം ആ ദൗത്യം തുടരണമെന്നാണ് ആഗ്രഹം. പ്രായത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ എനിക്ക് ഉത്കണ്ഠയില്ല.’’ - നവതി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ പിറന്നാളിൽ ഓർമകൾ പിറകോട്ടു കുതിച്ചു. തൃശൂർ അതിരൂപതയുടെ കാച്ചേരിയിലെ മഡോണ മൈനർ സെമിനാരിയിൽ വിശ്രമത്തിലാണെന്നാണു പറയുന്നതെങ്കിലും അദ്ദേഹത്തിനു വിശ്രമമില്ല എന്നതാണ് യാഥാർഥ്യം.
സഞ്ചാരിയായ പിതാവ്
നവതിയിലെത്തിയിട്ടും മാർ ജേക്കബ് തൂങ്കുഴി അടുത്തകാലം വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തും വൈദികർക്കും അല്മായർക്കുമെല്ലാം ധ്യാനം നയിച്ചിരുന്നു. തൃശൂർ ആർച്ച്ബിഷപ്പായിരിക്കെ 2007 ൽ വിരമിച്ച അദ്ദേഹം കഴിഞ്ഞ 12 വർഷവും വചനപ്രഘോഷണ ദൗത്യവുമായി ലോകമെങ്ങും ഓടിനടന്നു. വയനാട്ടിലെ മലനിരകളിലൂടെ മോട്ടോർ സൈക്കിളും കാറും ഓടിച്ചു കയറിയിറങ്ങി രാപകലില്ലാതെ ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹത്തിന് തൊണ്ണൂറാം വയസിലും യാത്രയോടു മടുപ്പില്ല. ഈയിടെ മെത്രാന്മാരുടെ ആദ്ലിമിന സന്ദർശനത്തിനു റോമിലേക്കു പോയിരുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ ശുശ്രൂഷകൾക്കും സാക്ഷ്യം വഹിച്ചു.
വികസനത്തിന്റെ അടയാളങ്ങൾ
തൃശൂർ അതിരൂപതയിൽ പത്തുവർഷം മെത്രാപ്പോലീത്തയായിരുന്ന മാർ തൂങ്കുഴി നാടിന്റെ വികസനത്തിനായി ചെയ്ത സേവനങ്ങൾ ശ്രദ്ധേയമാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ജ്യോതി എൻജിനിയറിംഗ് കോളജ്, മുള്ളൂർക്കരയിലെ മഹാജൂബിലി ബിഎഡ് കോളജ്, മുളയത്തെ മേരിമാതാ മേജർ സെമിനാരി, പെരിങ്ങണ്ടൂരിൽ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാർ കുണ്ടുകുളം മെമ്മോറിയൽ റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (ഗ്രേയ്സ് ഹോം), കുരിയച്ചിറയിൽ സെന്റ് ജോസഫ്സ് ടിടിഐ എന്നിവ സ്ഥാപിക്കാൻ നേതൃത്വം നൽകി. നന്മയുടെ സന്ദേശം പ്രചരിപ്പിക്കാൻ ജീവൻ ടിവി സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഇടയനായി 46 വർഷം
മെത്രാൻ എന്ന നിലയിൽ 46 വർഷത്തെ ശുശ്രൂഷ. തൃശൂർ ആർച്ച്ബിഷപ്പായി പത്തുവർഷവും മാനന്തവാടി, താമരശേരി രൂപതകളിൽ മെത്രാനായി 24 വർഷവും സേവനമനുഷ്ഠിച്ചു.
പാലായ്ക്കു സമീപം വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പൻ-റോസ ദന്പതികളുടെ മകനായി 1930 ഡിസംബർ 13 നാണു ജനനം. ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1947 ൽ വൈദിക പരിശീലനം തുടങ്ങി. റോമിലായിരുന്നു ദൈവശാസ്ത്ര പഠനം. ഇതിനിടെ അദ്ദേഹത്തിന്റെ കുടുംബം മലബാറിലെ തിരുവന്പാടിയിലേക്കു കുടിയേറി. തലശേരി രൂപതയ്ക്കുവേണ്ടി 1956 ഡിസംബർ 22 നു റോമിലാണ് പൗരോഹിത്യം സ്വീകരിച്ചത്. അവിടെത്തന്നെ സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് ബിരുദവും നേടി.
തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. തലശേരി രൂപതയുടെ വയനാട്, കർണാടക ഭാഗങ്ങൾ ഉൾപ്പെടുത്തി മാനന്തവാടി രൂപത 1973 ൽ സ്ഥാപിതമായപ്പോൾ മേയ് ഒന്നിനു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാനായി അഭിഷേകം ചെയ്തു. 1995 ൽ താമരശേരി രൂപതയുടെ മെത്രാനായി. മാർ ജോസഫ് കുണ്ടുകുളത്തിന്റെ വിയോഗത്തോടെ 1996 ഡിസംബർ 18നാണ് തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായത്. 1997 ഫെബ്രുവരി 15നു മാർ തൂങ്കുഴി തൃശൂരിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
സിബിസിഐയുടെ ഉപാധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ സിബിസിഐ സമ്മേളനം ചരിത്രത്തിൽ ഇടം നേടി. മാനന്തവാടി മെത്രാനായിരുന്നപ്പോൾ അദ്ദേഹം സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ക്രിസ്തുദാസി സന്യാസിനീ സമൂഹാംഗങ്ങൾ ലോകമെങ്ങും സേവനംചെയ്യുന്നു.
തൃശൂരിലെ പീച്ചി കേന്ദ്രീകരിച്ച് സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കർ എന്ന ഭക്തസമൂഹത്തിന് അദ്ദേഹം സഭാത്മകരൂപം നൽകിയിട്ടുണ്ട്.
ഫ്രാങ്കോ ലൂയിസ്
മാർ ജേക്കബ് തൂങ്കുഴി നവതിയിലേക്ക്
01:35 AM Dec 12, 2019 | Deepika.com