കൊച്ചി: വിവാദമായ‘മനോരോഗ’പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ ഷെയ്ൻ നിഗം. നമുക്കു ക്ഷമയുടെ പാതയിലൂടെ പോകാമെന്ന അഭിപ്രായത്തോടെ ഫേസ് ബുക്കിലൂടെയാണു താരം മാപ്പ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു പറഞ്ഞ ഷെയ്ൻ നിഗം, ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നു വ്യക്തമാക്കി.
ഷെയ്ൻ നിഗത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിൽനിന്ന്: നിർമാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്നു പറഞ്ഞു എന്ന രീതിയിലാണു വാർത്തകൾ വന്നത്. നിർമാതാക്കൾക്കു മനോവിഷമം ഉണ്ടോ എന്ന ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ ചോദ്യത്തിനു ‘മനോവിഷമം ആണോ മനോരോഗം ആണോ’എന്നു ചോദിച്ചതു സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണു നൽകിയത്. ഞാൻ പറഞ്ഞ വാക്കിൽ ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു.
എന്നെക്കുറിച്ചു ഇതിനുമുന്പു പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്നു ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണു ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്നു വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. നമുക്കു ക്ഷമയുടെ പാതയിലൂടെ പോകാമെന്നു പറഞ്ഞാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, ഷെയ്ൻ നിഗത്തിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണു നിർമാതാക്കളുടെ തീരുമാനം. 19നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിന്റെ അജൻഡ പ്രകാരം ഷെയ്ൻ നിഗത്തിനെതിരേയുള്ള നിയമനടപടിയെക്കുറിച്ചുള്ള ആലോചനയാണു പ്രധാനം. രണ്ടു സിനിമകൾക്കു മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ ഷെയ്ൻ നിഗത്തിനെതിരേ നിയമനടപടി സ്വീകരിക്കാനാണു തീരുമാനം.
അതിനിടെ ഷെയ്ൻ നിഗം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ ഷെയ്ൻ നിഗത്തിനു വൻതിരിച്ചടി നൽകാനാണു നിർമാതാക്കളുടെ തീരുമാനം. ഇതരഭാഷകളിലെ സിനിമകളിലും ഷെയ്ൻ നിഗത്തെ സഹകരിപ്പിക്കരുതെന്നാവശ്യപ്പെട്ടു ഫിലിം ചേംബർ കത്ത് നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗണ്സിൽ കത്തു നൽകിയത്. കത്ത് കൈമാറിയെന്നു ഫിലിം ചേംബർ സെക്രട്ടറി സാഗ അപ്പച്ചൻ സ്ഥിരീകരിച്ചു.
ഷെയ്ൻനിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി താരസംഘടനയായ അമ്മ രംഗത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശപ്രകാരം സെക്രട്ടറി ഇടവേള ബാബു ചർച്ചയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ നിർമാതാക്കൾക്കെതിരേ വിവാദ പരാമർശം ഷെയ്ൻ നടത്തിയത്.
‘മനോരോഗ’പരാമർശത്തിൽ മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം
12:24 AM Dec 12, 2019 | Deepika.com