പത്തനംതിട്ട: കൈയിൽനിന്നു ചെലവഴിച്ച ബില്ലിനുവേണ്ടി പ്രഥമാധ്യാപകരുടെ കാത്തിരിപ്പ് ഇനി നീളും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പണം ഇനി പുതുതായി ആവിഷ്കരിച്ച ബിംസിലൂടെ. ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (ബിംസ്) എന്ന പേരിൽ ധനവകുപ്പാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ബിംസിൽനിന്നു പണം പിൻവലിക്കാൻ ട്രഷറി മുഖേന സമർപ്പിക്കണം.
വിലക്കയറ്റവും സാന്പത്തിക ബുദ്ധിമുട്ടുകളും കാരണം പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പേരിൽ പ്രഥമാധ്യാപകർക്കുള്ള ബാധ്യത പുതിയ സംവിധാനം ഇരട്ടിപ്പിക്കും. നിലവിൽ ഉച്ചഭക്ഷണത്തിനു ചെലവാകുന്ന തുക പ്രഥമാധ്യാപകന്റെ അക്കൗണ്ടിലേക്കു നേരിട്ടു നൽകുകയാണ് പതിവ്. ഓരോ സ്കൂളിലും ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തുക കണക്കാക്കിയാണു പണം നൽകിവന്നിരുന്നത്.
പുതിയ സംവിധാനം അനുസരിച്ച് ഉച്ചഭക്ഷണത്തിനു ചെലവാകുന്ന തുകയും ബില്ലും വൗച്ചറുകളും അടക്കം വിദ്യാഭ്യാസ ഓഫീസിലും പിന്നീടു ട്രഷറിയിലുമായി സമർപ്പിക്കണം. ഇതു പാസാക്കിയെങ്കിൽ മാത്രമേ ബിംസിൽ നിന്നു പണം അക്കൗണ്ടിലേക്കു മാറുകയുള്ളൂ. പണം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നു മാത്രമല്ല, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചെറിയ ചെലവുകൾക്കുപോലും ബില്ലും വൗച്ചറും കരുതേണ്ടിയും വരും.ഉച്ചഭക്ഷണത്തിന് നിലവിൽ പ്രതിദിനം ഒരു കുട്ടിക്കു സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്.
150 കുട്ടികൾ വരെയുള്ള സ്കൂളിലാണ് ഒരു കുട്ടിക്ക് എട്ടു രൂപ നൽകുന്നത്. 151 മുതൽ 500 വരെ കുട്ടികളുള്ള സ്കൂളിൽ ഏഴ് രൂപ ലഭിക്കും. 501നു മുകളിൽ ആറു രൂപയാണ് നൽകുന്നത്. എല്ലാ കണക്കിലും 150 കുട്ടികൾക്ക് എട്ടു രൂപ ലഭിക്കും. ബാക്കിയുള്ള കുട്ടികൾക്ക് ആനുപാതികമായി അനുവദിച്ചിരിക്കുന്ന തുകയാണ് ലഭിക്കുക.
വിപണിയിൽ വില കുതിച്ചുയർന്നതോടെ സർക്കാർ അനുവദിച്ചിട്ടുള്ള പണം തികയില്ലെന്ന പരാതി നിലനിൽക്കുകയാണ്. തന്നെയുമല്ല നാലുമാസത്തെ പണം പ്രഥമാധ്യാപകർക്കു കുടിശികയുണ്ട്. പലവ്യഞ്ജനം, പച്ചക്കറി, മുട്ട, പാൽ, പാചകവാതകം എന്നിവയ്ക്കെല്ലാം കൂടിയാണ് ഈ തുക നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മെനു അനുസരിച്ചാണു ഭക്ഷണം തയ്യാറാക്കേണ്ടത്. എല്ലാ ദിവസവും ഉച്ചഭക്ഷണ വിവരം കൃത്യമായി പ്രഥമാധ്യാപകൻ ബന്ധപ്പെട്ടവർക്കു നൽകുകയും വേണം.
ആഴ്ചയിൽ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്. മുട്ടയ്ക്ക് ആറു രൂപ വിലയുണ്ട്. മുട്ടകറി ആക്കണമെങ്കിൽ സവാളയ്ക്കു വൻ വിലയാണ്. ഇത്തരത്തിൽ വൻനഷ്ടം സഹിച്ചാണ് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നു പ്രഥമാധ്യാപകർ പറഞ്ഞു. ഇതിനിടെ, ചെലവാകുന്ന പണത്തിനുവേണ്ടി വിദ്യാഭ്യസ ഓഫീസുകളും ട്രഷറികളും കയറിയിറങ്ങേണ്ട സാഹചര്യവുമാണ് വരാൻ പോകുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ബില്ലുകൾ ഇനി ‘ബിംസി’ലൂടെ, പ്രഥമാധ്യാപകർ പ്രതിസന്ധിയിൽ
11:47 PM Dec 11, 2019 | Deepika.com