ചങ്ങനാശേരി: വീടു വൈദ്യുതീകരിച്ച വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം അരലിറ്റർ സബ്സിഡിയില്ലാത്ത മണ്ണെണ്ണ നൽകാൻ സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം. സബ്സിഡി മണ്ണെണ്ണ സ്റ്റോക്കില്ലാതെ വന്നതിനാൽ വെള്ളക്കാർഡിനു മണ്ണെണ്ണ നിഷേധിച്ചു സിവിൽ സപ്ലൈസ് ഡയറക്ടർ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തെ വിതരണത്തിന് 4,259 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമായിരിക്കെ സർക്കാരിന്റെ കൈവശം 1,962 കിലോലിറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാലാണ് വെള്ളകാർഡ് ഉടമകൾക്കു മണ്ണെണ്ണ നിഷേധിച്ചത്. സബ്സിഡി മണ്ണെണ്ണയ്ക്ക് അരലിറ്ററിന് 19.50 രൂപയാണെങ്കിൽ നോണ്‍സബ്സിഡി മണ്ണെണ്ണയ്ക്ക് അരലിറ്ററിന് 21.50 രൂപയാണ് വില.
മത്സ്യബന്ധന ബോട്ടുകൾക്കും ഉത്സവ സീസണ് ആവശ്യങ്ങൾക്കും വിതരണംചെയ്യാൻ 6,189 കിലോലിറ്റർ നോണ്‍സബ്സിഡി മണ്ണെണ്ണ സർക്കാരിന്റെ കൈവശം സ്റ്റോക്കുണ്ടായിരുന്നു. ഈ മണ്ണെണ്ണയിൽനിന്നു വെള്ളകാർഡുടമകൾക്കു വിതരണത്തിനായി 2,640 കിലോലിറ്റർ നോണ്‍സബ്സിഡി മണ്ണെണ്ണ ഉത്സവ സീസണ് പ്രമാണിച്ച് അനുവദിക്കണമെന്നു റേഷൻ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയും ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടനും മുഖ്യമന്ത്രിയോടു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
സബ്സിഡി മണ്ണെണ്ണ തികയാതെ വരുന്ന മാസങ്ങളിൽ നോണ്‍ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യണമെന്നു സെപ്റ്റംബർ 27ന് ഭക്ഷ്യപൊതുവിതരണ ജോയിന്റ് സെക്രട്ടറി ബി.എസ്.മണിലാൽ ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥർ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ഇടപെടലിലൂടെയാണു വെള്ളക്കാർഡിന് ഈമാസം നോണ്‍ സബ്സിഡി മണ്ണെണ്ണ നൽകാൻ ഉത്തരവുണ്ടായത്.
മത്സ്യബന്ധന മേഖല ഉൾപ്പെടെയുള്ളവരുടെ ആവശ്യം കണക്കിലെടുത്തു കൂടുതൽ നോണ്‍സബ്സിഡി മണ്ണെണ്ണ 2020 മാർച്ച് വരെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും വിതരണ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, സെപ്റ്റംബർ 27ലെ ഉത്തരവു പൂഴ്ത്തിയ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ എല്ലാ കാർഡുടമകൾക്കും ലഭിക്കും.
ബെന്നി ചിറയിൽ
വെള്ള റേഷൻ കാർഡിന് ഈ മാസം സബ്സിഡിയില്ലാത്ത മണ്ണെണ്ണ
11:47 PM Dec 11, 2019 | Deepika.com