ആലുവ: ജാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സിആർപിഎഫ് അസി. കമാൻഡന്റ് ഷാഹുൽ ഹർഷനു (28) നാടിന്റെ ആദരാഞ്ജലി. ആലുവ മുപ്പത്തടം സൗഹൃദനഗർ എസ്എസ് ഭവനിൽ ബാലന്റെ മകനായ ജവാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നായി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
ഇന്നലെ രാവിലെ 8.50ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സിഎസ്എഫ് അസി. കമാൻഡന്റ് വിക്രമം സഹാറൻ, സിആർപിഎഫ് അസി. കമാൻഡന്റ് വി.കെ. പ്രദീപ്, ഡെപ്യൂട്ടി കളക്ടർ ഏബ്രഹാം, ജനപ്രതിനിധികൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനു വച്ചു. അന്ത്യകർമങ്ങൾക്കുശേഷം സിആർപിഎഫ് ഡിഐജി മാത്യു എ. ജോണിന്റെ നേതൃത്വത്തിൽ 40 ഓളം ജവാന്മാർ ചേർന്നു ഗാർഡ് ഓഫ് ഓണർ നൽകി.
എംഎൽഎമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.എൻ. മോഹനൻ, പി. രാജീവ്, കെ. ചന്ദ്രൻപിള്ള, കെ. ബാബു, എഡിഎം കെ. ചന്ദ്രശേഖരൻ നായർ, പറവൂർ തഹസിൽദാർ ഹരീഷ്, എ.എം. യൂസഫ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ബൊക്കാറോയില്‍ വച്ചാണ് ഷാഹുല്‍ ഹര്‍ഷനു വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്ഐയും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഷാഹുലിനുനേരേ വെടിയുതിര്‍ത്ത സൈനികനും പരിക്കേറ്റിരുന്നു. മദ്യലഹരിയില്‍ നിറയൊഴിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ചു സിആർപിഎഫ് ഉന്നതതല അന്വേഷണം ആരംഭിച്ചു.
സിആർപിഎഫ് ജവാനു നാടിന്റെ ആദരാഞ്ജലി
11:47 PM Dec 11, 2019 | Deepika.com