കോട്ടയം: ഇതരസംസ്ഥാനങ്ങളിൽ പാരാമെഡിക്കൽ കോഴ്സ് പഠിച്ചവരെ സംസ്ഥാന സർക്കാരിന്റെ ആശുപത്രികളിൽനിന്നു പിരിച്ചുവിടുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള ആശുപത്രികളിൽനിന്നു നിരവധി പാരാമെഡിക്കൽ ജീവനക്കാരെയാണ് ഇതിനകം പുറത്താക്കിയത്. കോഴ്സിന്റെ കേരള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഇവരോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പിരിച്ചുവിടൽ.
ഇതരസംസ്ഥാനങ്ങളിൽ പഠിച്ചവർക്ക് അതതു യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റാണു നിലവിലുള്ളത്. ഡിപ്ലോമാ കോഴ്സുകാർക്ക് അതതു സംസ്ഥാനങ്ങളിലെ പാരാമെഡിക്കൽ കൗണ്സിൽ സർട്ടിഫിക്കറ്റും ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയവർക്കു യുജിസി അംഗീകൃത യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുമാണു ലഭിക്കുന്നത്. ഡിഗ്രി കോഴ്സ് പൂർത്തിയായവർക്കു സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്യുന്പോൾ ഡിഗ്രിക്കു തതുല്യമായ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ, പഠിച്ച കോഴ്സിനു തത്തുല്യമായ സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇതോടെ ഇവർക്കും പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയുന്നില്ല.
ഇതരസംസ്ഥാനങ്ങളിൽ പഠിച്ച വിദ്യാർഥികൾ സംസ്ഥാന ആരോഗ്യ സർവകലാശാലയ്ക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ തയാറായിട്ടില്ല. അതുപോലെ പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്പോൾ ഇതരസംസ്ഥാനങ്ങളിൽ പഠിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നില്ലെന്നു ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
പത്തു വർഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാർ വരെ പുറത്തായവരിലുണ്ട്. കേരളത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ ഇല്ലാത്തതും സീറ്റുകളുടെ ദൗർലഭ്യമാണു വിദ്യാർഥികളെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാൻ ഇടയാക്കുന്നത്. കേരളത്തിനു പുറത്തു പഠിച്ചവർക്കു ഇവിടെ ജോലി ചെയ്യുവാൻ അനുമതിയില്ലെന്നു പറഞ്ഞാണു ജീവനക്കാരെ പുറത്താക്കുന്നത്. കേരള ആരോഗ്യ സർവകലാശാല ഇവർക്കു തുല്യതാ സർട്ടിഫിക്കറ്റ് നൽകുകയോ ഇവരുടെ കോഴ്സ് അംഗീകരിക്കുകയോ ചെയ്താലെ പ്രശ്നത്തിനു പരിഹാരമാകുകയുള്ളുവെന്നു ഉദ്യോഗാർഥികൾ പറയുന്നു.
ജോമി കുര്യാക്കോസ്
തുല്യതാസർട്ടിഫിക്കറ്റ് ഇല്ല,പാരാമെഡിക്കൽ പഠിച്ചവരെ പുറത്താക്കുന്നതായി പരാതി
11:43 PM Dec 11, 2019 | Deepika.com