തൊടുപുഴ: ക്രിസ്മസ് പരീക്ഷയുടെ പുതിയ സമയക്രമം വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വലയ്ക്കുന്നതായി പരാതി. ആദ്യ സർക്കുലർ പ്രകാരം ആറുമുതൽ ഒന്പതുവരെ ക്ലാസുകളിലെ പരീക്ഷകൾ ഉച്ചകഴിഞ്ഞ് 1.30നു തുടങ്ങണമായിരുന്നു. എന്നാൽ, പരീക്ഷകൾ ഉച്ചകഴിഞ്ഞു രണ്ടിനാണ് തുടങ്ങേണ്ടതെന്നു പിന്നീടു തിരുത്തി.
രണ്ടിനു പരീക്ഷ തുടങ്ങിയാൽ ആദ്യത്തെ 15 മിനിറ്റ് കൂളിംഗ് ടൈമാണ്. ഈ സമയവും കഴിഞ്ഞ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ അവസാനിക്കുന്നത് 4.45നാണ്. ഫലത്തിൽ പരീക്ഷ കഴിഞ്ഞു കുട്ടികൾ സ്കൂളിൽനിന്ന് ഇറങ്ങുന്പോഴേക്കും ഏറെ വൈകും. ഇപ്പോൾ നേരത്തെ രാത്രിയാകുന്നതിനാൽ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശത്തുള്ളവരെയും ദൂരസ്ഥലങ്ങളിൽനിന്നു പഠിക്കാനെത്തുന്നവരെയുമാണ് ഇത് ഏറെ വലയ്ക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷകൾ രണ്ടര മണിക്കൂറാണ്.
ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു പല വിദ്യാർഥികൾക്കും വീട്ടിലെത്തിയത് ഇരുട്ടുവീണ ശേഷമാണ്. നേരം ഇരുട്ടിയിട്ടും കുട്ടികൾ വീട്ടിലെത്താതെ വന്നതോടെ രക്ഷിതാക്കളും പരിഭ്രാന്തരായി. സ്കൂളിലേക്കും മറ്റും ഫോൺ വിളികൾ എത്തിയതോടെ അധ്യാപകരും ആശങ്കയിലായി.
ഇപ്പോൾ ആറരയോടെ ഇരുട്ടു പരക്കുന്നതിനാൽ പരീക്ഷാ സമയക്രമത്തിൽ വരുത്തിയ മാറ്റം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു പോലെ ദുരിതമായിരിക്കുകയാണ്. വർഷങ്ങളായി ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ 1.30നാണ് ആരംഭിച്ചിരുന്നത്. ഈ സമയത്തു പരീക്ഷ ആരംഭിച്ചാൽ രണ്ടര മണിക്കൂർ പരീക്ഷകൾ കൂളിംഗ് ടൈം ഉൾപ്പെടെ 4.15നു അവസാനിക്കുമായിരുന്നു. ഇതു കുട്ടികൾക്കു ഇരുട്ടുവീഴുന്നതിനു മുന്പു വീട്ടിലെത്താനും സഹായകമായിരുന്നു. പരീക്ഷ വൈകുന്നതോടെ ഇടുക്കി പോലുള്ള മലയോര ജില്ലകളിൽ യഥാസമയം വാഹനം ലഭിച്ചു വീട്ടിലെത്താൻ കുട്ടികൾക്കു കഴിയുന്നില്ലെന്നു രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
ക്രിസ്മസ് പരീക്ഷാ സമയം മാറ്റിയത് വിദ്യാർഥികളെ വലയ്ക്കുന്നു
11:43 PM Dec 11, 2019 | Deepika.com