തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറി. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
അപകടം ആസൂത്രിതമാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടാണ് ബാലഭാസ്കറിന്റെ പിതാവ് തുടക്കം മുതൽ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തെ ബാലഭാസ്കറിന്റെ മാതാപിതാക്കൾ സ്വാഗതം ചെയ്തു. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ബാലഭാസ്കറിന്റെ മരണം വെറുമൊരു വാഹനാപകടമായാണ് അന്വേഷിച്ചതെന്നും, സിബിഐ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ബാലഭാസ്കറിന്റെ പിതാവ് പ്രതികരിച്ചു.
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് അമിതവേഗം മൂലമുള്ള വാഹനാപകടമാണെന്നും ദുരൂഹതകളൊന്നുമില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനെതിരേയാണ് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പരിഗണിച്ച് ഡിജിപിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും
12:29 AM Dec 11, 2019 | Deepika.com