തൃപ്പൂണിത്തുറ: കാമുകിക്കൊപ്പം ജീവിക്കുന്നതിനു ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. ഉദയംപേരൂർ ആമേട അന്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തിൽ പ്രേംനിവാസിൽ പ്രേംകുമാർ (40), കാമുകി തിരുവനന്തപുരം വെള്ളറട വാലൻവിള സുനിതാ ബേബി (39) എന്നിവരാണ് അറസ്റ്റിലായത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേർത്തല സ്വദേശി വിദ്യ (48) യാണു കൊല്ലപ്പെട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ സെപ്റ്റംബർ 21നു പുലർച്ചെയാണ് വിദ്യയെ കാമുകിയുടെ സഹായത്തോടെ പ്രേംകുമാർ കൊലപ്പെടുത്തിയത്. സ്കൂൾ സഹപാഠികളുടെ കൂട്ടായ്മയ്ക്കിടെ പഴയ കാമുകിയായ സുനിതയെ പ്രേംകുമാർ കണ്ടെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. ഈ സമയം സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു. ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാമെന്ന പ്രേംകുമാറിന്റെ അഭ്യർഥനയ്ക്കു സുനിത അനുകൂലമായി പ്രതികരിച്ചതോടെ ഭാര്യയെ ഒഴിവാക്കാൻ പ്രേംകുമാർ പദ്ധതി തയാറാക്കുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തശേഷം തിരുവനന്തപുരം പേയാടുള്ള വാടകവീട്ടിൽ ആയുർവേദ ചികിത്സയ്ക്കെന്ന പേരിൽ പ്രേംകുമാർ ഭാര്യയെ എത്തിച്ചു. കാമുകി സുനിതയ്ക്കൊപ്പം ഈ വീട്ടിൽ ഇയാൾ താമസിച്ചുവരികയായിരുന്നു. മുകളിലത്തെ നിലയിലായിരുന്ന സുനിതയെ വിദ്യ കണ്ടിരുന്നില്ല. വീട്ടിലിരുന്നു ദന്പതികൾ മദ്യപിച്ചു. കൂടുതൽ മദ്യം നൽകി വിദ്യയെ അബോധാവസ്ഥയിലാക്കിയശേഷം പുലർച്ചെ രണ്ടോടെ പ്രേംകുമാറും സുനിതയും ചേർന്നു കഴുത്തിൽ കയർ കുരുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
മൃതദേഹം അന്നു രാത്രി വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്നു പുലർച്ചെ പ്രേംകുമാറിന്റെ കാറിന്റെ പിൻസീറ്റിൽ കിടത്തി ഇരുവരും ചേർന്നു തിരുനെൽവേലിയിലേക്കു കൊണ്ടുപോയി. അവിടെ ഹൈവേയോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി. വിദ്യയുടെ മൊബൈൽ ഫോണ്‍ നേത്രാവതി എക്സ്പ്രസിലെ ബാത്ത്റൂമിലെ വേസ്റ്റ് ബിന്നിൽ ഒളിപ്പിക്കുകയും ചെയ്തു.
നാട്ടിൽ തിരിച്ചെത്തിയ പ്രേംകുമാർ സെപ്റ്റംബർ 23ന് ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ചു പരാതി നൽകി. അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ പൂനയിലാണെന്നാണു കാണിച്ചത്. അതോടെ പോലീസ് അന്വേഷണം വഴിമുട്ടി. അതേ സമയം, തിരുനെൽവേലിയിൽനിന്ന് അജ്ഞാത മൃതദേഹം ലഭിച്ചതുമായി ബന്ധപ്പെട്ടു അവിടത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം പ്രേംകുമാറിന്റെ മക്കളുടെ സംരക്ഷണത്തിന്റെ പേരിൽ സുനിതയുമായി വഴക്കായി. അതിനിടെ ഹൈദരാബാദിലേക്കു മടങ്ങിപ്പോകാൻ സുനിത ഒരുങ്ങുന്നതായി സൂചന ലഭിച്ച പ്രേംകുമാർ തന്നെയാണു കൊലപാതകവിവരം പോലീസിൽ അറിയിച്ചത്. സുനിതയയെ കുടുക്കിയശേഷം ഗൾഫിലേക്കു രക്ഷപ്പെടുകയായിരുന്നു ലക്ഷ്യ മെങ്കിലും തിരുവനന്തപുരത്തുനിന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യയുടെ ആദ്യവിവാഹത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. പ്രേംകുമാറുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. നഴ്സായ സുനിത മൂന്നു കുട്ടികളുടെ അമ്മയാണ്. പ്രേംകുമാറുമായി ബന്ധം തുടങ്ങിയശേഷം ഹൈദരാബാദിൽനിന്നെത്തിയ സുനിത തിരുവനന്തപുരത്തു നഴ്സായി ജോലിചെയ്തു വരികയായിരുന്നു.
യുവതിയെ കൊന്നു മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; ഭർത്താവും കാമുകിയും അറസ്റ്റിൽ
12:29 AM Dec 11, 2019 | Deepika.com