തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്നു ജെഡിഎസ് നേതൃയോഗം.
ഒറ്റയ്ക്കു നിൽക്കുന്നതിനേക്കാൾ എൽജെഡിയുമായി ലയിച്ച് പാർട്ടിയുടെ ശക്തി വർധിപ്പിക്കേണ്ട കാലഘട്ടമാണെന്നും ലയനചർച്ചയ്ക്കു പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.കെ. നാണു മുൻകൈയെടുക്കണമെന്നും ഇന്നലെ ചേർന്ന ജെഡിഎസിന്റെ സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമെടുത്തു. മാത്യു ടി. തോമസ് വ്യത്യസ്ത നിലപാട് ആദ്യം സ്വീകരിച്ചെങ്കിലും യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും ലയനം വേണമെന്ന നിലപാടു സ്വീകരിച്ചത് അദ്ദേഹത്തിനു തിരിച്ചടിയായി. മന്ത്രി കെ.കൃഷ്ണൻകുട്ടിയും ലയന തീരുമാനത്തോടു യോജിച്ചു.
ജെഡിഎസുമായി ലയിക്കുന്നതിൽ എൽജെഡിയിൽ അഭിപ്രായവ്യത്യാസം ഇല്ല. ലയന ചർച്ചയ്ക്ക് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക് പി. ഹാരിസിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. എൽജെഡി നേതാവ് എം.പി. വീരേന്ദ്രകുമാറുമായി ജെഡിഎസ് നേതാക്കളായ സി.കെ. നാണുവും കെ. കൃഷ്ണൻകുട്ടിയും നേരത്തേ തന്നെ ചർച്ച നടത്തിയിരുന്നു. ആവശ്യമെങ്കിൽ സിപിഎം നേതൃത്വത്തെ ലയന കാര്യത്തിൽ ഇടപെടുത്തണമെന്നും ഇരുപാർട്ടികളിലെയും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
എൽജെഡി, ജെഡിഎസ് ലയനത്തിനു സാധ്യതയേറി
12:29 AM Dec 11, 2019 | Deepika.com