കോട്ടയം: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ വിദ്യാഭ്യാസ, ഗവേഷണ സഹകരണം ഉറപ്പാക്കുന്ന ശാസ്ത്ര-സാങ്കേതിക-നവീനാശയ (എസ്ടിഐ) പരിപാടിയുടെ ഗവേഷണ പദ്ധതികളിലിടം നേടി എംജി സർവകലാശാല. മൂന്നാമത് ബ്രിക്സ് എസ്ടിഐ ഫ്രെയിംവർക്ക് പ്രോഗ്രാമിന്റെ ഭാഗമായി അഞ്ചുരാജ്യങ്ങളിൽ നിന്ന് ക്ഷണിച്ച 331 സംയുക്ത ഗവേഷണ പ്രോജക്ടുകളിൽനിന്നാണ് എംജി സർവകലാശാലയിലെ വൈസ് ചാൻസലറും പോളിമർ ശാസ്ത്രജ്ഞനും സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അധ്യാപകനുമായ പ്രഫ. സാബു തോമസ് സമർപ്പിച്ച പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്.
13 വിഷയങ്ങളിലായി മൊത്തം 35 പ്രോജക്ടുകൾക്കാണ് ബ്രിക്സ് എസ്ടിഐ അംഗീകാരം നൽകിയത്. ഇന്ത്യയിലെ സർവകലാശാലകളിൽനിന്ന് എംജി, ഡൽഹി, മണിപ്പാൽ (ജയ്പൂർ) സർവകലാശാലകളുടെ പ്രോജക്ടുകൾ മാത്രമാണ് അംഗീകരിക്കപ്പെട്ടത്. രാജ്യത്തെ വിവിധ ഐഐടികളുടെയും ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെയും പ്രോജക്ടുകളും അംഗീകാരം നേടി. ടിഷ്യു എൻജിനീയറിംഗ്, റീജനറേറ്റീവ് മെഡിസിൻ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള ത്രിമാന നാനോ സെല്ലുലോസ് മൾട്ടിഫംഗ്്ഷണൽ മെറ്റീരിയലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട എംജി സർവകലാശാലയുടെ സംയുക്ത ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. റഷ്യയിലെ നാഷണൽ റിസർച്ച് ഒഗറേവ് മൊർഡോവിയ സ്റ്റേറ്റ് സർവകലാശാലയുടെയും ചൈനയിലെ ഹുവാസോംഗ് ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെയാണ് പ്രോജക്ട് നടപ്പാക്കുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് എംജി സർവകലാശാലക്ക് സാന്പത്തിക സഹായം നൽകുക.
സുസ്ഥിരകൃഷി, ഭക്ഷ്യസുരക്ഷ, ഉൗർജ കാര്യക്ഷമത, ഫോട്ടോണിക്സ് തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പുവരുത്തുന്നതിനായി 2015ൽ ബ്രിക്സ് രാജ്യങ്ങൾ എസ്ടിഐ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി മുൻഗണനാ വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുമുഖ സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായാണ് ബ്രിക്സ് എസ്ടിഐ ഫ്രെയിംവർക് പ്രോഗ്രാം ആരംഭിച്ചത്. 2016 മുതലാണ് അംഗരാജ്യങ്ങളിൽ നിന്ന് ബഹുമുഖ ഗവേഷണ പ്രോജക്ടുകൾ ബ്രിക്സ് ക്ഷണിച്ചുതുടങ്ങിയത്.
എംജി വാഴ്സിറ്റിയുടെ പ്രോജക്ടിന് രാജ്യാന്തരതലത്തിൽ അംഗീകാരം
12:25 AM Dec 11, 2019 | Deepika.com