കൊച്ചി: വ്യാജ പോക്സോ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരാണ് ഇത്തരം കേസുകളിലെ യഥാർഥ ഇരയെന്നു ഹൈക്കോടതി. വ്യാജ പോക്സോ കേസിലെ പ്രതി കോട്ടയം അയർക്കുന്നം സ്വദേശി രാംലാലിനെതിരായ കേസും കുറ്റപത്രവും റദ്ദാക്കിയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് എഴുതിപ്പൊലിപ്പിച്ച വ്യാജപോക്സോ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മജിസ്ട്രേറ്റിന്റെ മൊഴിയിൽനിന്നു വ്യത്യസ്തമാണ് പോലീസിന്റെ മൊഴി. ഇത്തരം കള്ളക്കേസുകളിലെ പ്രതികളാണ് യഥാർഥ ഇരകളെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും മനസിലാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരന്റെ കേസ് തുടരുന്നത് കോടതി നടപടിയുടെ ദുരുപയോഗമാണെന്നു വിലയിരുത്തിയാണ് സിംഗിൾബെഞ്ച് കേസ് റദ്ദാക്കിയത്.
സ്കൂൾ വാൻ ഓപ്പറേറ്ററായ രാംലാലിനെതിരേ 13 വയസുകാരിയായ സ്കൂൾ വിദ്യാർഥിനി നൽകിയ പരാതിയാണ് കേസിനടിസ്ഥാനം. 2018 ഓഗസ്റ്റ് 14നു സ്കൂളിൽനിന്ന് വീട്ടിലേക്ക് വാനിൽ വരുന്പോൾ തന്റെയടുത്തു വന്നിരുന്ന രാംലാൽ തോളുകൊണ്ട് കൈയിൽ ഇടിച്ചെന്ന പെണ്കുട്ടിയുടെ മൊഴിയെത്തുടർന്ന് പാന്പാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തോളുകൊണ്ട് തന്നെ ഇടിച്ച രാംലാലിനോട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടെന്നും അയാൾ മറ്റൊരു സീറ്റിലേക്ക് മാറിയെന്നും പെണ്കുട്ടി പോലീസിൽ നൽകിയ പ്രഥമവിവര മൊഴിയിൽ പറയുന്നു.
കുറ്റപത്രത്തിന്റെ ഘട്ടത്തിലേക്ക് എത്തിയപ്പോൾ സ്ഥിതി മാറി. രാംലാൽ തന്റെ ശരീരത്തിൽ ചാരിയാണ് ഇരുന്നതെന്നും ഇയാൾ തന്റെ വയറിൽ പിടിച്ചതായി അനുഭവപ്പെട്ടെന്നും പെണ്കുട്ടി പറഞ്ഞെന്നാണ് കുറ്റപത്രത്തിലുള്ളത്. കുട്ടിയെ വിളിച്ചുവരുത്തിയ മജിസ്ട്രേട്ട് സ്വന്തം ഇഷ്ടപ്രകാരമാണോ ഇങ്ങനെ മൊഴി നൽകിയതെന്ന് ആരാഞ്ഞു. പാന്പാടി സ്റ്റേഷനിലെ പോലീസ് ഓഫീസറാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചതെന്നു കുട്ടി വ്യക്തമാക്കി. ഇക്കാര്യം മജിസ്ട്രേട്ടിന്റെ മുന്നിൽ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സത്യസന്ധയായ പെണ്കുട്ടി ഇക്കാര്യം ഏറ്റു പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.
പോക്സോ കേസുകളിലെ ഇത്തരം നടപടികൾ കോടതിയെയും പ്രോസിക്യൂഷൻ ഏജൻസിയെയും അലോസരപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ ആദ്യമൊഴിയനുസരിച്ച് കേസ് നിലനിൽക്കില്ലെന്നു കണ്ട പോലീസ് കേസ് പൊലിപ്പിച്ചതാണെന്നും ഇതു നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
വ്യാജ പോക്സോ കേസുകളിൽ പ്രതികളാണ് യാഥാർഥ ഇര: ഹൈക്കോടതി
11:40 PM Dec 10, 2019 | Deepika.com