കണ്ണൂർ: കുടിയേറ്റ കർഷകരുടെ അതിജീവന പോരാട്ടങ്ങൾക്ക് കരുത്തും പ്രതീക്ഷയും പകർന്ന് കർഷക മഹാസംഗമം. ചോരയും കണ്ണീരും വിയർപ്പും വീണ കൃഷിയിടങ്ങളിൽനിന്ന് നൊമ്പരങ്ങളുടെ കനൽപ്പാതകൾ താണ്ടിയെത്തിയ ഒരു ലക്ഷ ത്തോളം കർഷകരുടെ പ്രതിഷേധം മഹാസാഗരമായി അലയടിച്ചു. മഞ്ഞയും വെള്ളയും പച്ചയും കലർന്ന മൂവർണക്കൊടി വാനിലേക്കുയർത്തി, അവഗണനയ്ക്കെതിരേ ഭരണസിരാകേന്ദ്രങ്ങളെ വലയംചെയ്ത് അവർ പ്രഖ്യാപിച്ചു-""നിവർന്നു നിൽക്കും ഞങ്ങൾ, നിലപാടുകളുമായി.''
തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ കർഷക മഹാസംഗമവും കർഷകറാലിയും നീതിനിഷേധങ്ങൾക്കെതിരേയുള്ള കർഷകജനതയുടെ ചെറുത്തുനിൽപ്പുകളുടെ ഉജ്വല അധ്യായമായി. മഹാസംഗമത്തിലും രണ്ടര മണിക്കൂറിലേറെ നഗരവീഥി കീഴടക്കിയ കർഷകറാലിയിലും തലശേരി, കണ്ണൂർ, മാനന്തവാടി, കോട്ടയം, ബത്തേരി രൂപതകളിലെ കർഷകർ കൈകോർത്തു. വിവിധ മത-സാമൂഹ്യസംഘടനകളും 22 സ്വതന്ത്ര കർഷക സംഘടനകളും മഹാസംഗമത്തിൽ അണിചേർന്നു. പ്രക്ഷോഭത്തിലണിനിരന്ന സ്ത്രീകളുടെ പങ്കാളിത്തം സംഘാടകരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നലെ പുലർച്ചെ മുതൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോരങ്ങളിൽനിന്നുള്ള വഴികളെല്ലാം കണ്ണൂർ നഗരത്തിലേക്കായിരുന്നു. പല കൈവഴികളായി ഒഴുകിയെത്തിയവർ കളക്ടറേറ്റ് മൈതാനത്ത് സംഗമിച്ചു. രാവിലെ പത്തിന് ഉദ്ഘാടനസമ്മേളനം ആരംഭിക്കുമ്പോഴേക്കും മൈതാനം കർഷകക്കോട്ടയായി. കാർഷികവിളകളും പണിയായുധങ്ങളുമായി പാരമ്പര്യവേഷത്തിലെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ അന്നം നൽകുന്ന കർഷകരെ അവഗണിക്കരുതെന്ന് ഓർമിപ്പിച്ചു. അവർക്ക് പ്രത്യാശയും നിലനിൽപ്പിനുള്ള ആവേശവും പകരുന്നതായി സംഗമവേദിയിലെ വാക്കുകൾ.
തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷതവഹിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ അനുഗ്രഹസന്ദേശം നൽകി.
എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കർഷക ഐക്യദാർഢ്യ സന്ദേശം നൽകി. ഹെഡ്പോസ്റ്റ് ഓഫീസ് ധർണയുടെ ഉദ്ഘാടനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം നിർവഹിച്ചു.
സിജി ഉലഹന്നാൻ
കണ്ണൂരിൽ കർഷകരോഷം അണപൊട്ടി
12:47 AM Dec 10, 2019 | Deepika.com