കൊച്ചി: കേരള ബാങ്കുമായി ബന്ധപ്പെട്ടുള്ള ഭാവികാര്യങ്ങളിൽ സഹകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നിയമവിരുദ്ധവും തത്പര ലക്ഷ്യത്തോടെയും രൂപീകരിച്ചിട്ടുള്ള കേരള ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ സഹകരിക്കേണ്ടതില്ലെന്നു കോൺഗ്രസ് ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയതായി ഇന്നലെ കൊച്ചിയിൽ ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിനുശേഷം മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് പാസാക്കിയ സഹകരണ അവകാശ നിയമത്തിന്റെ ലംഘനമാണ് കേരളബാങ്ക് രൂപീകരണം. ജില്ലാ ബാങ്കുകൾ പിരിച്ചുവിടാൻ മുഖ്യമന്ത്രിക്ക് അധികാരം എവിടെനിന്നു കിട്ടിയെന്നു വ്യക്തമാക്കണം. കേരള ബാങ്കിനോട് എതിരല്ല, പക്ഷേ സഹകരണ പ്രസ്ഥാനങ്ങളെ തകർത്തുകൊണ്ട് അതു നടപ്പാക്കുന്നതിനോടാണ് എതിർപ്പ്. പ്രവാസികളുടെ നിക്ഷേപവും സഹകരണ ബാങ്കുകളിലെ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും കണ്ണുവച്ചാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നടപടികളിലേക്ക് വേഗത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
വാളയാർ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 21ന് കളക്ടറേറ്റ് മാർച്ചും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചും നടത്താനും ഡിസിസി പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു.
മഹാത്മാഗാന്ധിക്കെതിരെ പാർലമെന്റിലും രാജ്യത്താകമാനവും നടന്നുവരുന്ന രാജ്യദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വാർഡ് തലത്തിൽ മഹാത്മ കുടുംബസംഗമം നടത്താനും പാർട്ടി ഫണ്ട് സമാഹാരണാർഥം ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ നിയോജകമണ്ഡലങ്ങളിൽ പദയാത്രകൾ നടത്താനും തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരള ബാങ്കുമായി സഹകരിക്കില്ല: മുല്ലപ്പള്ളി
12:30 AM Dec 10, 2019 | Deepika.com