തൊടുപുഴ: വാഗമണിൽ സർക്കാർ ഭൂമി കൈയേറി മറിച്ചുവിറ്റെന്ന ആരോപണത്തിൽ പട്ടയം റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകളുടെ പരിശോധന നടത്തിവരികയാണ്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ റദ്ദ് ചെയ്യൂ. പിന്നീടുണ്ടാകുന്ന നിയമപ്രശ്നം ഒഴിവാക്കാനാണിതെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
എറണാകുളം സ്വദേശിയായ റാണിമുടി എസ്റ്റേറ്റ് ഉടമകൾ 55.3 ഏക്കർ വരുന്ന സർക്കാർ ഭൂമി 15 വ്യാജപട്ടയങ്ങൾ ചമച്ചു കൈയേറി പ്ലോട്ടുകളാക്കി മറിച്ചുവിറ്റെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എസ്റ്റേറ്റ് ഉടമ 1989ൽ വാഗമണിൽ സ്വന്തമായി വാങ്ങിയ 54.7 ഏക്കർ തേയിലത്തോട്ടത്തിനു സമീപത്തെ 55.3 ഏക്കറോളം റവന്യൂ ഭൂമിയാണ് കൈയേറി മറിച്ചുവിറ്റതായി കണ്ടെത്തിയത്. പട്ടയത്തിലെ പല പേരുകളും സാങ്കല്പികം മാത്രമാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മറിച്ചുവിറ്റ ഭൂമിയിൽ റിസോർട്ടുകളും നിർമിച്ചിട്ടുണ്ട്.
എസ്റ്റേറ്റ് ഉടമയുടെ ആദ്യ ഭാര്യ വസ്തു സംബന്ധമായ തർക്കത്തെത്തുടർന്നു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ റവന്യു ഭൂമി കൈയേറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്നു ജില്ലാ ഭരണകൂടം കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ശ്രമം ആരംഭിക്കുകയായിരുന്നു.
വാഗമണിലെ ഭൂമി കൈയേറ്റം: പട്ടയം റദ്ദ് ചെയ്യാൻ നടപടി തുടങ്ങി
12:06 AM Dec 10, 2019 | Deepika.com