കോട്ടയം: വിലത്തകർച്ചയും കടക്കെണിയും മൂലം ജീവിതം നരകതുല്യമായിരിക്കുന്പോൾ ജീവിക്കാൻ വേണ്ടി കർഷകർ സംഘടിച്ചു തെരുവിലേയ്ക്കിറങ്ങേണ്ട സാഹചര്യമാണെന്നും സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം വരും നാളുകളിൽ ആഞ്ഞടിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
കർഷക ആത്മഹത്യയിൽ രാജ്യത്ത് ഒന്പതാം സ്ഥാനത്തു നിൽക്കുന്ന കേരളം ഏതു നിമിഷവും ഒന്നാം സ്ഥാനത്തെത്തുന്ന സ്ഥിതിവിശേഷമാണ്. ബ്രിട്ടീഷ് അടിമത്വത്തെപ്പോലും ലജ്ജിപ്പിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വാഴ്ച ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിച്ചിരിക്കുന്നു. കർഷകരുടെ നികുതിപ്പണംകൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥവൃന്ദങ്ങളും സുഖിച്ചുവാഴുന്നത് അനുവദിച്ചു കൊടുക്കാനാവില്ല. കടമെടുത്തു ധൂർത്തു നടത്തുന്ന സർക്കാർ സംവിധാനങ്ങൾ കടക്കെണിയിലേക്കു സംസ്ഥാനത്തെ തള്ളിവിട്ടിരിക്കുന്പോൾ ശന്പളം കൊടുക്കാനായി മാത്രം ഒരു ഭരണത്തിന്റെ ആവശ്യമുണ്ടോയെന്നു കർഷകരുൾപ്പെടെ പൊതുസമൂഹം ചിന്തിക്കണം. കർഷകരെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന രാഷ്ട്രീയ അടവുനയം ഇനി വിലപ്പോവില്ല.
ഉത്തരമലബാറിൽ ആരംഭിച്ച കർഷക ജനകീയസമരം 14ന് പാലായിൽ നടക്കുന്ന ഒരു ലക്ഷം കർഷകർ പങ്കെടുക്കുന്ന കർഷക മതിലിലൂടെ മധ്യകേരളത്തിലേക്കു വ്യാപിക്കും. 17ന് കട്ടപ്പനയിൽ ഇൻഫാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന വൻ കർഷകപ്രകടനം സംസ്ഥാനമൊട്ടാകെ കർഷകപ്രക്ഷോഭത്തിനുള്ള തുടക്കമാകും.
കേരളം കാണാൻ പോകുന്നതു സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം: ഇൻഫാം
11:45 PM Dec 09, 2019 | Deepika.com