കോഴിക്കോട്: ഒരു കാര്‍യാത്രയ്ക്കിടെ സഹോദരി മരിക്കുക, സഹോദരന്റെ കൈ അറ്റുപോകുക - ദുരന്തത്തെക്കുറിച്ച് കേൾക്കുമ്പോൾ ആരും തരിച്ചുപോകും; ഹൃദയമുള്ളവരുടെ കണ്ണുനിറയും. വേദനയും പ്രതിഷേധവും ഹൃദയം പിളര്‍ത്തിയതോടെ കരുനാഗപ്പള്ളി സ്വദേശിയായ ബിജില്‍ എസ്. മണ്ണേല്‍ എന്ന യുവാവ് അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തെരഞ്ഞെടുത്തത് സമൂഹമാധ്യമത്തെയാണ്.
ഇനി ഒരിക്കലും ആര്‍ക്കും ഈ ഗതിവരുത്തരുതേ എന്ന ചിന്തയ്ക്കൊപ്പം തന്റെ കുടുംബത്തെ തകര്‍ത്തെറിഞ്ഞ ‘കൊലപാതകിയായ’ കെഎസ്ആര്‍ടിസി ബസിനെ സമൂഹമധ്യത്തിൽ എത്തിക്കുക എന്നതും ബിജിലിന്റെ ലക്ഷ്യമായിരുന്നു. അതിനു നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് എത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങളും അദ്ദേഹം ഫേസ് ബുക്ക് പേജില്‍ ഷെയര്‍ചെയ്തു. ‘ജസ്റ്റീസ് ഫോർ ഫാത്തിമ നജീബ് മണ്ണേല്‍’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ആരുടെയും ഹൃദയം തകര്‍ക്കുന്ന ആ പോസ്റ്റിന് ലഭിക്കുന്ന ഷെയറുകളും കമന്റുകളും സമൂഹ മാധ്യമത്തിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട് കരുത്തുനേടുകയാണ്.
‘കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ, നിങ്ങള്‍ക്ക് എന്നെ മറികടക്കാൻ കഴിയില്ല’ എന്നെഴുതിയ നമ്പർ പ്ലേറ്റിനു ചുവട്ടിൽ വേദന തിങ്ങിയ കുറിപ്പെഴുതിയ ഒരു കാർ ആണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്. സഹോദരിയുടെ ജീവനെടുത്ത കെഎസ്ആര്‍ടിസിക്കെതിരേ കാറില്‍തന്നെ പ്രതിഷേധം കുറിച്ചുകൊണ്ട് ഈ യുവാവ് തന്റെ അമര്‍ഷവും വേദനയും പങ്കുവയ്ക്കുകയാണ്.
‘ഇതെന്റെ പ്രതിഷേധമാണ്. ബസോടിക്കുന്ന കാലന്മാരുടെ, ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാൻ കെല്‍പ്പില്ലാത്ത എല്ലാ ഏമാന്മാരോടും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിയിലെ ഓരോ അധികാരിയോടും യൂണിയൻ നേതാക്കളോടും സർക്കാരിനോടും ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോടും എല്ലാ വകുപ്പ്തല മേലാളന്മാരോടും എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത കഴുതകളായ ജനങ്ങളോടും. എന്റെ പെങ്ങള്‍ക്കുവേണ്ടി എന്നെക്കൊണ്ട് കഴിയുന്നതൊക്കെയും ഞാന്‍ ചെയ്യും.’ - ബിജിൽ തന്റെ പോസ്റ്റിൽ പ്രഖ്യാപിക്കുന്നു.
കഴിഞ്ഞമാസം 11-ന് രാത്രി ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയ്ക്കു സമീപം ചീറിപ്പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസാണ് ദുരന്തത്തിലെ വില്ലന്‍. ബിജിലിന്റെ പിതാവിന്റെ അനുജന് നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചു കയറുകയായിരുന്നു. എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നായിരുന്നു മരണദൂതുമായി ബസ് പാഞ്ഞെത്തിയത്. അപകടത്തില്‍ നജീബിന്റെ മകള്‍ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരന് മുഹമ്മദ് അലിയുടെ വലതു കൈ നഷ്ടമായി.
അലിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലിടിച്ച ബസ് 300 മീറ്റർ മുന്നോട്ട് പോയശേഷമാണ് നിര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവർ ഇറങ്ങിയോടിയിരുന്നു. അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായ ഇയാള്‍ക്ക് സ്റ്റേഷന്‍ജാമ്യം ലഭിക്കുകയും ചെയ്തു. ഹൃദയം തകർന്ന ആങ്ങളയുടെ പോസ്റ്റിനു താഴെ അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണമെന്ന രീതിയില്‍ നിരവധി കമന്റുകളാണ് ഉള്ളത്.
ഹൃദയം പിളര്‍ക്കുന്ന കുറിപ്പുമായി യുവാവ്
11:32 PM Dec 09, 2019 | Deepika.com