കോട്ടയം: കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ വിരമിക്കൽ പ്രായം അറുപതാക്കാൻ നീക്കം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന ഇടക്കാല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തിലാണു വിരമിക്കൽ പ്രായം ഉയർത്തുന്നതു സംബന്ധിച്ചു ചർച്ച നടന്നത്.
ഇടക്കാല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളിലെ ജനറൽ മാനേജർമാർ, സഹകരണ സെക്രട്ടറി, ധനവിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ എന്നിവർ പങ്കെടുത്തിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ ആവശ്യമാണിതെന്നും വിരമിക്കൽ പ്രായം ഉയർത്തുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നും അധികൃതർ യോഗത്തിൽ വ്യക്തമാക്കി.
ജില്ലാ ബാങ്കുകൾ ലയിപ്പിച്ചു കേരള ബാങ്ക് രൂപീകരിക്കുന്നതിനു മുന്പ് സർക്കാർ നിയോഗിച്ച ശ്രീറാം കമ്മീഷൻ റിപ്പോർട്ടിൽ ജീവനക്കാർ അധികമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടയിൽ കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ക്ലർക്കുമാരുടെ തസ്തികകളിലേക്കു പിഎസ്സി പരീക്ഷ നടത്തുന്നുണ്ട്.
ഇതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 ആണ്. ജില്ലാ ബാങ്കുകളിലേക്കു പിഎസ്സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലുള്ള നിരവധിപ്പേരാണു നിയമനം കാത്തു കഴിയുന്നത്.
അതേസമയം, ജില്ലാ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽനിന്നും 60 ആക്കുന്നതിനെതിരെ യുവാക്കൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഉദ്യോഗാർഥികളുടെ അവസരം നിഷേധിക്കുന്ന നടപടിയാണിതെന്ന് ഇവർ പറയുന്നു.
ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾക്കൊപ്പം കേരള ബാങ്കിലും വിരമിക്കൽ പ്രായം നിജപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് സർക്കാർ നിലപാട്. മലപ്പുറം ഒഴികെയുള്ള ജില്ലാ സർവീസ് സഹകരണ ബാങ്കുകൾ കേരള സ്റ്റേറ്റ് കോ- ഓപറേറ്റീവ് ബാങ്കിൽ ലയിപ്പിച്ചാണു കേരള ബാങ്ക് രൂപീകരിച്ചത്.
ജോമി കുര്യാക്കോസ്
കേരള ബാങ്ക്: വിരമിക്കൽ പ്രായം അറുപതാക്കാൻ നീക്കം
01:08 AM Dec 09, 2019 | Deepika.com