കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച വിലക്കുനീക്കാൻ അഭിനേതാക്കളുടെ സംഘടനയായ "അമ്മ’ നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നു നടൻ ഷെയ്ൻ നിഗം. വിവാദങ്ങളെത്തുടർന്നു ചിത്രീകരണം നിർത്തിവച്ച "വെയിൽ’ അടക്കമുള്ള മൂന്നു സിനിമകളും പൂർത്തിയാക്കും. ആ ചിത്രങ്ങൾ പൂർത്തിയാക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വ്യാജക്കരാറാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്പിൽ തനിക്കെതിരേ "ഉല്ലാസം’ സിനിമയുടെ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. അതു ചോദ്യം ചെയ്യപ്പെട്ടതിനെത്തുടർന്നു മാറ്റുകയായിരുന്നു.
ഇക്കാര്യങ്ങൾ അസോസിയേഷനുതന്നെ അറിവുള്ളതാണ്. സഹിക്കാവുന്നതിലും അധികം ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്നാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. അക്കാര്യങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സിദ്ദിഖിനും ഇടവേള ബാബുവിനും മനസിലായിട്ടുണ്ട്. അതിനാൽ ഇനി "അമ്മ’ നടത്താൻ പോകുന്ന അനുരഞ്ജന ചർച്ചകളിലാണ് എല്ലാ പ്രതീക്ഷയും. ചിത്രീകരണത്തിൽ സഹകരിച്ചില്ലെന്ന"വെയിൽ’ സിനിമാ പ്രവർത്തകരുടെ ആരോപണങ്ങൾ തെറ്റാണെന്നും ഷെയ്ൻ പറഞ്ഞു. അതേസമയം, ഷെയ്ൻ വിഷയം പരിഹരിക്കാൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയിൽ തർക്കം മുറുകി. സംഘടനയിൽ ചർച്ചചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീർപ്പിലും സഹകരിക്കില്ലെന്നാണ് നിർവാഹക സമിതിയിലെ ഒരു വിഭാഗം അംഗങ്ങൾ. ഏകപക്ഷീയ തീരുമാനങ്ങളുണ്ടായാൽ രാജിവയ്ക്കുമെന്നു നിർവാഹക സമിതിയംഗം ഉണ്ണി ശിവപാൽ പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഷെയ്നുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിയുടെ പ്രതികരണം. അതേസമയം, പ്രശ്നം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ നിർദേശിച്ചിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരും. സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മയുടെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ചർച്ച നടത്തി തീരുമാനമെടുക്കുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം പൂർണ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
"അമ്മ’ നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നു ഷെയ്ൻ നിഗം
01:08 AM Dec 09, 2019 | Deepika.com