കോഴിക്കോട് : കുടിയേറ്റക്കാരില്‍ മുസ്ലിംകളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്കി മുസ്ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്മാര്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്പ്പെടെയുള്ള മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാര്.
നിയമപരമായി ബില്ലിനെതിരേ കോടതിയെ സമീപിക്കുമെന്നും ഇത് സംബന്ധമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ പ്രധാനമന്ത്രിയെ അടിയന്തരമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുശാസിക്കുന്ന എല്ലാവര്ക്കും തുല്യത എന്ന വ്യവസ്ഥയ്ക്ക് കടകവിരുദ്ധം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതര ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമാണ്. ഈ നവജാതിക്രമത്തില് മുസ്ലിംകൾ പുതിയ ദളിതരായി മാറുമെന്നും അഭിപ്രായപ്പെട്ടു.
നീക്കത്തില്‍ നിന്ന് സർക്കാർപിന്തിരിയണം: സമസ്ത
കോഴിക്കോട്: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കാനിരിക്കുന്നതുമായ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ ആവശ്യപ്പെട്ടു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പൗരത്വ ബില്‍ വിവേചനപരവും ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 14, 15 എന്നിവ പ്രകാരം രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പു നല്കുന്ന തുല്യത, വിവേചനമില്ലായ്മ എന്നീ മൗലികാവകാശങ്ങള്‍ക്ക് കടക വിരുദ്ധവുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മുഴുവന്‍ മതേതര പാര്‍ട്ടി പ്രതിനിധികളും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ഈ വിവേചനത്തിനെതിരേ നിലകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധം: മുസ്ലിം ജമാഅത്ത്
12:48 AM Dec 09, 2019 | Deepika.com