ദൈവ- മനുഷ്യബന്ധത്തിലെ സന്തോഷ നിമിഷങ്ങളിൽ ഭക്തൻ സമർപ്പിക്കുന്ന പ്രാർഥനയാണു സ്തോത്രഗീതം. സ്തോത്രഗീതത്തെ കൃതജ്ഞതാ സങ്കീർത്തണം, കൃതജ്ഞതാ ഗീതം, സ്തുതിഗീതം, കീർത്തന മന്ത്രം എന്നൊക്കെ പറയാറുണ്ട്. സകലത്തിന്റെയും സ്രഷ്ടാവും നാഥനുമായ ദൈവം മാത്രമാണ് യഥാർഥ സ്തുതിക്കു യോഗ്യൻ. അതിനാൽ ദൈവാരാധനയിൽ സ്തോത്രത്തിനും സ്തുതിപ്പിനും വലിയ സ്ഥാനമുണ്ട്.
ദൈവസ്നേഹം മനുഷ്യരൂപം പ്രാപിച്ചു ഭൂമിയിൽ മനുഷ്യരോടൊപ്പം വസിച്ച അദ്ഭുതസംഭവം സ്തോത്രഗീതങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തേണ്ട ധന്യനിമിഷങ്ങളാണ്. തിരുപ്പിറവിയെക്കുറിച്ചുള്ള ദൈവിക പദ്ധതി ആദ്യം അറിയുകയും ആ പുണ്യജന്മത്തിനായി സ്വർഗത്തിന്റെ തീരുമാനത്തിനു മുന്പിൽ ഇതാ ഞാൻ കർത്താവിന്റെ ദാസി എന്നുത്തരം നൽകി കന്യകയുടെ ഉദരം കാഴ്ചവയ്ക്കുകയും അങ്ങനെ ദൈവമാതാവാകാനുള്ള സവിശേഷ അനുഗ്രഹത്തിന് ഉടമയാവുകയും ചെയ്ത യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സ്തോത്രഗീതം ലൂക്കായുടെ സുവിശേഷത്തിൽ (ലൂക്ക 1:4856).
ഓരോ ജീവനിലൂടെയും, ഓരോ പിറവിയിലൂടെയും ദൈവമഹത്വം ഭൂമിയിൽ പ്രഘോഷിക്കപ്പെടുകയാണ്. ദൈവം മനുഷ്യനാകുക വഴി മനുഷ്യന്റെ മഹത്വം വാനോളം ഉയർത്തപ്പെട്ടു. ഓരോ പിറവിയിലും സ്തോത്രഗീതം ഉയരേണ്ടതുണ്ട്. കാരണം ദൈവം ആ ഭവനത്തിൽ അദ്ഭുതം പ്രവർത്തിച്ചിരിക്കുന്നു. ജീവന്റെ ഉറവിടം ദൈവമാണ്. മാതാപിതാക്കൾ ജീവന്റെ കാവൽക്കാരും സൂക്ഷിപ്പുകാരും ദൈവത്തെ പ്രകീർത്തിക്കുന്നവരുമാകട്ടെ.
റവ.ഡോ. മാത്യു ജേക്കബ് തിരുവാലിൽ ഒഐസി
സ്തോത്രഗീതവും തിരുപ്പിറവിയും
12:35 AM Dec 09, 2019 | Deepika.com