കൊച്ചി: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സ്വകാര്യവത്കരണമല്ല കൊള്ളയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് അദ്ദേഹത്തിന്റെ യജമാനന്മാരെ സംരക്ഷിക്കലാണെന്നും രാഹുല്‍ ഗാന്ധി എംപി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സേവ് ബിപിസിഎല്‍, സേവ് ഇന്ത്യ എന്ന പേരില്‍ എറണാകുളം അമ്പലമുകള്‍ ബിസിപിഎല്‍ കമ്പനിക്കു മുമ്പില്‍ നടത്തിവരുന്ന സമരത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിപിസിഎലിന്റെ പേരില്‍ നടക്കുന്ന കൊള്ള ബോധപൂര്‍വമാണ്. ഇന്ന് ഇത് ബിപിസിഎലില്‍ നടന്നെങ്കില്‍ നാളെ ഇത് രാജ്യം മുഴുവന്‍ വ്യാപിക്കും. യജമാനന്മാര്ക്ക് ആപത്ത് വരുമ്പോള്‍ മാത്രമാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇത് മോദി സര്‍ക്കാരല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ മഹാരാജാക്കന്മാരാണ് കൂട്ടുനിന്നതെങ്കില്‍ ഇന്നവരുടെ പേര് മോദി എന്നാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണ്. പുതിയ ജിഡിപി സംവിധാനത്തില്‍ പോലും ഇന്നത്തെ നിരക്ക് നാല് ശതമാനം മാത്രമാണ്.
വന്‍കിട കോര്‍പറേറ്റുകളുടെ അഞ്ച് വര്‍ഷത്തെ കിട്ടാക്കടം എഴുതിത്തള്ളിയ സര്‍ക്കാര്‍ ടെലികോം നിരക്ക് വര്‍ധനയിലൂടെ പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്നു. ജനങ്ങളുടെ ജീവിതം സുഖകരമായി മുന്നോട് പോയാലും മോദി അത് നശിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ നവരത്ന കമ്പനിയായ ബിപിസിഎല്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ നടത്തിയ സമരസമ്മേളനത്തില്‍ ആയിരങ്ങളുടെ പ്രതിഷേധം ഇരമ്പി. സിഐടിയു ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ അവരുടെ ആശങ്ക രാഹുല്‍ ഗാന്ധിയുമായി പങ്കുവച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ ടി.ജെ. വിനോദ്, വി.ഡി. സതീശന്, വി.പി. സജീന്ദ്രന്, ഷാനിമോള്‍ ഉസ്മാന്, എല്‍ദോസ് കുന്നപ്പിള്ളി, വി.കെ. ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, കോണ്‍ഗ്രസ് നേതാക്കളായ ടി.എച്ച് മുസ്തഫ, പി.സി. വിഷ്ണുനാഥ്, കെ.വി. തോമസ്, കെ. ബാബു, വി.ജെ. പൗലോസ്, കെ.പി. ധനപാലന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ്, മേയര്‍ സൗമിനി ജെയിന്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ലാലി വിന്‍സെന്റ്, ഡൊമിനിക് പ്രസന്റേഷന്, കെ.പി.ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജ്യത്തു നടക്കുന്നതു കൊള്ള: രാഹുല്‍ ഗാന്ധി
01:51 AM Dec 08, 2019 | Deepika.com