തിരുവനന്തപുരം: സർവകലാശാലകൾക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ മന്ത്രി കെ.ടി. ജലീലിനു പങ്കില്ലെന്നു ഗവർണർക്കു ബോധ്യമായിട്ടുണ്ടെന്നാണു താൻ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മോഡറേഷൻ നൽകണമെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും ലഭിച്ച പരാതികൾ കൈമാറുക മാത്രമാണു ചെയ്തത്. മറ്റെന്തെങ്കിലും അബദ്ധം മന്ത്രി ചെയ്തതായി കാണുന്നില്ല. ഉണ്ടെങ്കിൽ തിരുത്തിക്കുമെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകി.
ഗവർണർക്ക് ആരെങ്കിലും പരാതി നൽകിയാൽ ചാൻസലർ എന്ന നിലയിൽ തുടർനടപടി സ്വീകരിക്കും. അതിനു മറ്റെന്തെങ്കിലും മാനം കാണേണ്ടതില്ല. എംജി സർവകലാശാലയിലെ അദാലത്തിനെത്തുടർന്നു ബിടെക്കിനു മോഡറേഷൻ നൽകിയ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അത് അവരുടെ തീരുമാനമാണ്. മന്ത്രിക്കു പങ്കില്ല. ജയിക്കാൻ മോഡറേഷൻ നൽകണമോയെന്ന വിഷയം സർവകലാശാലകളുമായി വിശദമായി ചർച്ചചെയ്യും.
കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുന്ന വേൾഡ് ഫിഷറീസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊറിയയിലെ പുക്യോംഗ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലന പരിപാടി തയാറാക്കും. ആയുർവേദ രംഗത്തു സഹകരിക്കുന്നതിനുള്ള താത്പര്യം പുക്യോംഗ് യൂണിവേഴ്സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കു ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിൽനിന്നു സാൻഡ്വിച്ച് കോഴ്സ് ചെയ്യാൻ സൗകര്യമൊരുക്കാൻ അവർ താൽപര്യം അറിയിച്ചിട്ടുണ്ട്.
ഷിമാനെ യൂണിവേഴ്സിറ്റി കുസാറ്റുമായി ചേർന്ന് 4+2 വർഷത്തിന്റെ രണ്ടു യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്സ് ആരംഭിക്കും-മുഖ്യമന്ത്രി പറഞ്ഞു.
മോഡറേഷൻ: മന്ത്രി ജലീലിനു പങ്കില്ലെന്നു ഗവർണർക്കു ബോധ്യമായെന്നു മുഖ്യമന്ത്രി
01:51 AM Dec 08, 2019 | Deepika.com