തൊടുപുഴ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധസ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച മൈനർ ഇറിഗേഷൻ ഓവർസിയർക്കു ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ധനുവച്ചപുരം ഹരിഭവനിൽ ഹരികൃഷ്ണനെ (സത്യദാസ്-40) യാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചത്. ഇതിനു പുറമെ തട്ടിക്കൊണ്ടുപോയതിന് അഞ്ചു വർഷം കഠിനതടവും 10,000 രൂപ പിഴയും അടയ്ക്കണം. തടവുശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. പിഴത്തുക പെണ്‍കുട്ടിക്കു കൈമാറാനും കോടതി ഉത്തരവിട്ടു.
വണ്ടന്മേട് മൈനർ ഇറിഗേഷൻ സെക്ഷൻ ഓഫീസിൽ ഓവർസിയറായി ജോലി ചെയ്യവേയാണ് പ്രതി പെണ്‍കുട്ടിയെ സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചത്. കഞ്ഞിക്കുഴിയിലെ സ്കൂളിൽ പഠിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയാണു പ്രതി പീഡനത്തിന് ഇരയാക്കിയത്.
2009ലായിരുന്നു കേസിനാസ്പദമായ സംഭവം. ഓവർസിയറായി ജോലിയിലിരിക്കെ പെണ്‍കുട്ടിയുടെ മാതൃസഹോദരനുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടു വശീകരിച്ചത്. പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാൻ പ്രാർഥിക്കാൻ കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്തിക്കൊണ്ടുപോകുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധയിടങ്ങളിലായി 45 ദിവസം തടവിലാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കഞ്ഞിക്കുഴി പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഗത്യന്തരമില്ലാതെ പെണ്‍കുട്ടിയെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കോടതിവളപ്പിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി.മാത്യു ഹാജരായി.
പതിനാലുകാരിയെ പീഡിപ്പിച്ച ഓവർസിയർക്കു ജീവപര്യന്തവും പിഴയും
01:51 AM Dec 08, 2019 | Deepika.com