കാഞ്ഞിരപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി പതിമൂന്ന് വയസുള്ള എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കരിമ്പുകയം പടിയറപ്പറന്പിൽ അരുൺ സുരേഷി(അപ്പു-25)നെയാണ് കാഞ്ഞിരപ്പള്ളി സിഐ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽനിന്ന് ഇന്നലെ പുലർച്ചെയോടെയാണ് അരുൺ പിടിയിലാകുന്നത്.
സംഭവത്തിനു ശേഷം കോഴിക്കോടിനു പോകാനായി തൊടുപുഴ വരെ എത്തിയ പ്രതി ആനക്കല്ലിലുള്ള സുഹൃത്തിനോടു പണം കടം വാങ്ങാനായി തിരികെ എത്തുകയായിരുന്നു.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിലൂടെ പ്രതിയെ പോലീസ് പിടികൂടിയത്.
ഇയാൾ നാളുകളായി പെൺകുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നെന്നു പോലീസ് പറഞ്ഞു. സ്കൂളിൽ പോകുന്ന സമയത്തും വീടിന്റെ പരിസരത്തും പ്രതിയെ പലപ്പോഴും കണ്ടിരുന്നതായി പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. അരുൺ വിവാഹിതനാണ്. ഇയാൾ മദ്യത്തിന് അടിമയാണെന്നും പോലീസ് പറഞ്ഞു. പീഡനത്തിനു ശേഷം സംഭവം പുറത്തു പറയരുതെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൂലിപ്പണി, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയ ജോലികളാണു പ്രതി ചെയ്തിരുന്നത്. പോക്സോ, 376 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2017ൽ ഇയാൾക്കെതിരേ മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയ പെൺകുട്ടിയെ വെള്ളം ചോദിച്ചെത്തിയ അരുൺ ഉപദ്രവിക്കുകയായിരുന്നു. വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. അമ്മയും സഹോദരനും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരൻ സ്കൂളിൽ പോയിട്ട് തിരികെ എത്തിയിരുന്നില്ല. പെൺകുട്ടി ഫോൺ വിളിച്ചറിയിച്ചതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്.
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
01:51 AM Dec 08, 2019 | Deepika.com