കണ്ണൂർ: ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരിൽ നാളെ കർഷക മഹാസംഗമവും കർഷകറാലിയും. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ എത്തിക്കുന്നതിനു സത്വരനടപടികൾ ആവശ്യപ്പെട്ടു തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായ മഹാസംഗമത്തിൽ ഒരു ലക്ഷം കർഷകർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒൻപതിന് കളക്ടറേറ്റ് മൈതാനിയിൽ കർഷകർ സംഗമിക്കും. പത്തിന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും.
ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ സന്ദേശം നൽകും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവർ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കും.
11.30ന് കർഷകറാലി ആരംഭിക്കും. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്യും. റാലിക്കിടെ കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ കളക്ടറേറ്റിനു മുന്നിലും ധർണകൾ നടക്കും. കളക്ടറേറ്റിനു മുന്നിലെ ധർണ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റവും ഹെഡ് പോസ്റ്റ് ഓഫീസ് ധർണ മാർ ജോസഫ് പാംപ്ലാനിയും ഉദ്ഘാടനം ചെയ്യും.
പാണത്തൂർ മുതൽ കൊട്ടിയൂർ വരെ ആനമതിൽ നിർമിക്കുക, വന്യമൃഗശല്യത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, റബറിനും മറ്റു നാണ്യവിളകൾക്കും ന്യായമായ തറവില നിശ്ചയിക്കുക, കർഷകർക്ക് പതിനായിരം രൂപയെങ്കിലും പെൻഷൻ ഏർപ്പെടുത്തുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക ജോലികളും ഉൾപ്പെടുത്തി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉത്തരമലബാർ കർഷകപ്രക്ഷോഭം.
പത്രസമ്മേളനത്തിൽ ഉത്തരമലബാർ കർഷകപ്രക്ഷോഭസമിതി ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, ജനറൽ കൺവീനർ ഫാ. മാത്യു ആശാരിപറമ്പിൽ, അതിരൂപത പിആർഒ ഫാ. തോമസ് തെങ്ങുംപള്ളിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, എകെസിസി പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവർ പങ്കെടുത്തു.
കർഷകപ്രക്ഷോഭം: കണ്ണൂരിൽ നാളെ കർഷക മഹാസംഗമം
01:30 AM Dec 08, 2019 | Deepika.com