കൊച്ചി: അമലോത്ഭവ മാതാവിന്റെ അസീസി സന്യാസിനി സമൂഹത്തിന്റെയും (എഎസ്എംഐ) ഗ്രീൻ ഗാർഡൻ സ്ഥാപനങ്ങളുടെയും സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായിരുന്ന മോണ്‍. ജോസഫ് കണ്ടത്തിൽ ദൈവദാസ പദവിയിലേക്ക്. കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ചതിലൂടെ "കേരള ഡാമിയൻ' എന്നറിയപ്പെടുന്ന മോണ്‍. കണ്ടത്തിലിന്റെ നാമകരണ നടപടികൾക്കു സീറോ മലബാർ മെത്രാൻ സിനഡിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ റോമിലെ തിരുസംഘം ഒക്ടോബർ 24ന് അനുമതി നൽകി.
1904 ഒക്ടോബർ 27നു വൈക്കത്തിനടുത്തു ചെന്പുകണ്ടത്തിൽ വർക്കി തോമസ്-ക്ലാരമ്മ ദന്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ ഇടയാഴം തോട്ടുങ്കൽ തറവാട്ടിലാണു ജനനം. 1933 ഡിസംബർ 17നു മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേർത്തല മുട്ടം പള്ളിയിൽ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. വീടുകൾ സന്ദർശിക്കുന്പോൾ കണ്ടുമുട്ടിയ കുഷ്ഠരോഗികളുടെ ദയനീയസ്ഥിതിയും ചേർത്തല മേഖലയിലെ അന്നത്തെ ദാരിദ്ര്യവും അജ്ഞതയും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു.
1942 ൽ ചേർത്തലയിൽ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രിൽ രണ്ടിനാണ് എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഷ്ഠരോഗാശുപത്രികൾ, ആതുരാലായങ്ങൾ, നഴ്സിംഗ് സ്കൂളുകൾ, വിദ്യാലയങ്ങൾ, അന്ധ-ബധിര വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ, അഗതി-വൃദ്ധ മന്ദിരങ്ങൾ എന്നിവയ്ക്കും അച്ചൻ ആരംഭം കുറിച്ചു. അവഗണിക്കപ്പെട്ടവർക്കിടയിലെ സേവനങ്ങൾ മാനിച്ചു 1969ൽ വത്തിക്കാൻ അദ്ദേഹത്തിനു മോണ്‍സിഞ്ഞോർ പദവി നൽകി ആദരിച്ചു. 1991 ഡിസംബർ 12നു ദിവംഗതനായ മോണ്‍. കണ്ടത്തിലിന്റെ കബറിടം ചേർത്തല മതിലകം എസ്എച്ച് ചാപ്പലിലാണ്.
1986ൽ പൊന്തിഫിക്കൽ പദവിയിലേക്കുയർത്തപ്പെട്ട എഎസ്എംഐ സന്യാസിനി സമൂഹത്തിൽ ഇന്നു 900 ഓളം സന്യാസിനികൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും കെനിയ, ടാൻസാനിയ, മഡഗാസ്കർ, പാപ്പുവ ന്യൂഗിനിയ, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നുണ്ട്. നാമകരണത്തിനായുള്ള അതിരൂപതാതല നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ സെലസ്റ്റിൻ ഫ്രാൻസിസ് അറിയിച്ചു.
മോണ്‍. ജോസഫ് കണ്ടത്തിൽ ദൈവദാസ പദവിയിലേക്ക്
01:30 AM Dec 08, 2019 | Deepika.com