ആലപ്പുഴ: 102 കോടി രൂപയുടെ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിലേക്കു വാങ്ങാൻ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കയർ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒപ്പുവച്ചു. 15 കോടിയിൽപരം ചതുരശ്ര മീറ്റർ ഭൂവസ്ത്രത്തിനാണ് കരാറെന്നു ധന-കയർമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു.
കയർ കേരള 2019ലെ കയർ ഭൂവസ്ത്ര സെമിനാറിൽ 860 ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സാങ്കേതിക വിദഗ്ധർ, ജീവനക്കാർ ഉൾപ്പെടെ അയ്യായിരത്തോളം ആളുകൾ ഇന്നത്തെ ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു. വിദേശ ഓർഡറുകൾ 200 കോടിയുടേതെങ്കിലും കിട്ടിക്കാണുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ യഥാർഥ കണക്കുകൾ അടുത്ത ദിവസം ലഭ്യമാകും.
ഓരോ ജില്ലയിലും ഏറ്റവും നല്ല നിലയിൽ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയ പഞ്ചായത്തുകളെ ആദരിച്ചു. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനം. രണ്ടു വർഷങ്ങളിലായി കേരളത്തിൽ 72 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം വിതാനിക്കാൻ കഴിഞ്ഞു. ഇതിന്റെ വില 45 കോടി വരും.
കയർ ഭൂവസ്ത്രത്തിന്റെ ഉത്പാദനം പരമാവധി നടത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ അവ സ്റ്റോക്ക് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ടി മറ്റു തടുക്കു തറികൾ ജിയോ ടെക്സ്റ്റൈൽസ് ലൂമുകളായി പരിവർത്തനം ചെയ്യാൻ സർക്കാർ ധനസഹായം നൽകും. ഇതിനു പുറമേ ഭൂവസ്ത്ര നെയ്ത്തിനു ഓട്ടോമാറ്റിക് മില്ലുകൾ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.
100 എണ്ണം അടിയന്തരമായി സ്ഥാപിക്കും. നൂറു ജിയോടെക്സ്റ്റൈൽ സ്റ്റാർട്ട്അപ്പുകളും ആരംഭിക്കും. എൻജിനിയർമാർക്കടക്കം ഇതിനു പരിശീലനവും നല്കും. ഈ മാസം തന്നെ ഇതാരംഭിക്കും. ചകിരിച്ചോറിൽനിന്നു പലകയടക്കമുള്ള നൂതന ആശയങ്ങളും സജീവമാക്കും.
കയർ കേരള: 102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനു കരാർ
01:30 AM Dec 08, 2019 | Deepika.com