തിരുവനന്തപുരം: ഒടുവിൽ ശിശുക്ഷേമ സമിതിയും നിലപാടു മാറ്റുന്നു. കൈതമുക്ക് റെയിൽവേ പുറന്പോക്കിൽ താമസിച്ചിരുന്ന കുട്ടികൾ മണ്ണു തിന്നിട്ടില്ല. ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആണു സത്യം. വിഷയം വളച്ചൊടിച്ചു തെറ്റിദ്ധാരണാജനകമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണത്രെ. ശിശുക്ഷേമ സമിതിയുടെ വെളിപ്പെടുത്തൽ എന്ന രീതിയിലാണു കുട്ടികൾ മണ്ണുതിന്നുവെന്ന പ്രചാരണം നടന്നത്. അതു ശരിയല്ലെന്നാണ് ഇപ്പോൾ പറയുന്നത്.
ഇക്കാര്യത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് അന്തിമമാണെന്നും കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും സമിതി ശരിവയ്ക്കുന്നുവെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കുട്ടികൾ വിശപ്പടക്കാൻ മണ്ണു കഴിച്ചു എന്ന വാർത്ത തെറ്റിദ്ധാരണയിൽനിന്ന് ഉണ്ടായതാണെന്ന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകൾ സമിതി അംഗീകരിക്കുന്നു. സംസ്ഥാനത്തെ കുട്ടികളുടെ ഗുരുതരമായ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി അന്തിമ അഭിപ്രായം പറയേണ്ടതു ബാലാവകാശ കമ്മീഷനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ്.
കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സമിതി 2017 നവംബറിൽ ആരംഭിച്ചതാണ് തണൽ കുട്ടികളുടെ അഭയകേന്ദ്രം. ഈ കേന്ദ്രത്തിൽ വന്ന ഒരു ഫോണ്സന്ദേശത്തെ തുടർന്ന് ലഭിച്ച കുട്ടികളുടെ അമ്മയുടെ പരാതിയിന്മേൽ സമിതി ഇടപെട്ടു പ്രാഥമിക അന്വേഷണം നടത്തി തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി കൈമാറുകയാണു ചെയ്തത്. ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥരാണു കൈതമുക്കിലെ സംഭവ സ്ഥലത്തെത്തി കുട്ടികളെ തുടർസംരക്ഷണയ്ക്കായി ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. ഈ വിഷയം വളച്ചൊടിച്ചു തെറ്റിദ്ധാരണാജനകമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിൽ സമിതിക്ക് അതിയായ എതിർപ്പുണ്ട്. സമിതി നടത്തിയ പ്രാഥമിക അന്വേഷണങ്ങളെ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ തുടങ്ങി സംസ്ഥാനത്തെ വിവിധ കുട്ടികളുടെ ഏജൻസികളുടെ ഏകോപന പ്രവർത്തനമാണു സമിതി ആഗ്രഹിക്കുന്നത്. മറ്റ് ഒരു തർക്കവും മത്സരവും ഈ സ്ഥാപനങ്ങളുമായി സംസ്ഥാന ശിശുക്ഷേമ സമിതിക്കില്ല.
ബാലാവകാശ കമ്മീഷൻ ശരിയായ കണ്ടെത്തലുകൾ നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ മണ്ണുതിന്നലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്നു മാധ്യമങ്ങൾ വഴിമാറണമെന്നും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള അവസരം ഉണ്ടാക്കികൊടുക്കരുതെന്നും ദീപക് അഭ്യർഥിച്ചു.
ശിശുക്ഷേമ സമിതിയും പറയുന്നു: ഇല്ല, ആ കുട്ടികൾ മണ്ണു തിന്നിട്ടില്ല
12:53 AM Dec 08, 2019 | Deepika.com