പെരുമ്പാവൂര്‍: ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ ആരാധന നടത്താനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം ചെറുത്തു. ഇതേത്തുടർന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷസാധ്യത നിലനിന്നിരുന്നെങ്കിലും ഉച്ചയോടെ ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി. ഇന്നലെ രാവിലെ ഒന്പതോടെയോടെയായിരുന്നു പള്ളിയില്‍ കയറാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട ഇരുപതോളം പേര് ഗേറ്റിനുമുന്നില്‍ എത്തിയത്. ഇവരുടെ വരവ് മുന്‍കൂട്ടി അറിഞ്ഞ യാക്കോബായ വിശ്വാസികള്‍ നേരത്തെതന്നെ പള്ളിയിലെത്തിയിരുന്നു.
ഓര്‍ത്തഡോക്സ് വിഭാഗത്തെ അകത്ത് പ്രവേശിപ്പിക്കാതെ പള്ളിയുടെ മുന്‍വശത്തെ ഗേറ്റ് പൂട്ടി സ്ത്രീകളും കുട്ടികളും അടങ്ങുന്ന അറുപതോളം യാക്കോബായ വിശ്വാസികൾ പ്രാര്‍ഥനയുമായി കൂടി. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് പള്ളിയില്‍ കയറി ആരാധന നടത്താനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച സെഷന്‍സ് കോടതിയില്‍നിന്നു ലഭിച്ചിരുന്നു. ഈ ഉത്തരവുമായാണ് ഇവര്‍ പള്ളിക്കുമുന്നില്‍ എത്തിയതെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിരോധത്തെതുടര്‍ന്ന് അകത്ത് പ്രവേശിക്കാനായില്ല. ഇരുകൂട്ടരും കൊടികള്‍ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ചെറിയതോതിൽ സംഘർഷ സാധ്യത ഉടലെടുത്തു. എന്നാല്‍ പ്രദേശം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു.
കുറുപ്പംപടി പോലീസിന്റെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരും ക്യാമ്പില്‍ നിന്ന് ഒരു യൂണിറ്റും രാവിലെ മുതല്‍ പള്ളിക്ക് സമീപം നിലയുറപ്പിച്ചിരുന്നു. കോടതിവിധി അനുസരിച്ച് പള്ളിയില്‍ പ്രവേശിക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്സ് വിഭാഗം പോലീസിനെ അറിയിച്ചെങ്കിലും സംരക്ഷണം നല്കാന് കോടതി ഉത്തരവില്‍ പറയാത്തതിനാല്‍ പോലീസും കൈമലര്‍ത്തി. എന്നാല്‍ മടങ്ങിപ്പോകാന്‍ തയാറാകാതെ അവര്‍ ഉച്ചക്ക് രണ്ടുവരെ പള്ളിക്കുമുന്നില്തന്നെ ഇരുന്നു. തുടര്‍ന്ന് രണ്ടരയോടെ അവർ മടങ്ങിപ്പോവുകയായിരുന്നു.
ഓടയ്ക്കാലി പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശിക്കാനായില്ല
12:53 AM Dec 08, 2019 | Deepika.com