കോട്ടയം: കഴിഞ്ഞ വിദേശയാത്രയിൽ കേരളത്തിനു ലഭിച്ച നേട്ടങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടു പറയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിദേശയാത്ര കഴിഞ്ഞ് വരുന്പോഴും ജനങ്ങളോടു വാചക കസർത്തു നടത്തുകയാണ്. കഴിഞ്ഞ തവണ നെതർലൻഡ്സിൽ പോയപ്പോൾ 30,000 മലയാളി നഴ്സുമാരെ അവിടെ റിക്രൂട്ട് ചെയ്യാൻ ധാരണയാക്കിയെന്നു പറഞ്ഞിരുന്നു ഒറ്റയാളെ ഇതുവരെ കൊണ്ടുപോയില്ല. മലയാളി നഴ്സുമാരെ തങ്ങൾക്കു വേണ്ടെന്നും യൂറോപ്യൻ യൂണിയനിൽനിന്നു മാത്രമേ നഴ്സുമാരെ റിക്രൂട്ട് ചെയ്യുയെന്നും ഡച്ച് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടേതു വിനോദയാത്രയായിരുന്നെന്നു ജനങ്ങൾക്കു മനസിലായി.
വെല്ലുവിളിച്ചത് ഗവർണറെ
സർവകലാശാല മാർക്കു ദാനാവിഷയത്തിൽ മന്ത്രി കെ.ടി. ജലീൽ വെല്ലുവിളിച്ചതു ഗവർണറെയാണെന്നു രമേശ് ചെന്നിത്തല. ചട്ടലംഘനത്തിലൂടെയാണു മാർക്കുദാനം നടത്തിയതെന്നു ഗവർണർ പറഞ്ഞിട്ടുണ്ട്. ഗവർണർ തനിക്ക് നൽകിയ കത്ത് പരസ്യമാക്കണമെന്നാണു മന്ത്രി പറയുന്നത്. ഇതു ഗവർണർക്കെതിരെയുള്ള വെല്ലുവിളിയാണ്. കത്തിന്റെ ഉള്ളടക്കം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക്
റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാലെ കേരള ബാങ്ക് ആരംഭിക്കാൻ കഴിയൂ. റിസർവ് ബാങ്ക് 19 നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു. അതു പാലിക്കപ്പെട്ടിട്ടില്ല. സുപ്രീംകോടതി മുന്നോട്ടുവച്ച ഉപാധികൾ നിറവേറ്റുകയും അവ സ്വീകാര്യമാകുകയും ചെയ്താൽ മാത്രമേ റിസർവ് ബാങ്ക് അന്തിമ അനുമതി നൽകൂ. അതു ഭാവിയിൽ നടക്കേണ്ട കാര്യമാണ്. കേരള ബാങ്ക് രൂപീകരണത്തോടെ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ മരണമണിയാണു മുഖ്യമന്ത്രി മുഴക്കിയത്. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതു റിസർവ് ബാങ്കായിരിക്കും. അതോടെ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്കു കേരള ബാങ്ക് എത്തും. സഹകരണ പ്രസ്ഥാനത്തിനോ സംസ്ഥാന സർക്കാരിനോ കേരള ബാങ്കിൽ ഭാവിയിൽ നിയന്ത്രണമുണ്ടാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളാ കോണ്ഗ്രസ്
കേരളാ കോണ്ഗ്രസ് -എമ്മിലെ തർക്കത്തിൽ ഒരു തീരുമാനവുമായില്ല. ഇരുവിഭാഗങ്ങളും തമ്മിൽ ഐക്യം വേണമെന്നാണ് യുഡിഎഫ് പറയുന്നത്. ഭിന്നതകൾ പരിഹരിച്ചു മുന്നോട്ടുപോകും.
തെലുങ്കാന വെടിവയ്പ്
മാനഭംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന ഹൈദരാബാദ് പോലീസിന്റെ നടപടിയോടു യോജിപ്പില്ല. കുറ്റക്കാരെ ശിക്ഷച്ചെന്ന തരത്തിൽ വികാരങ്ങൾ ഉയരുന്നുണ്ടെങ്കിലും യോജിക്കാൻ കഴിയില്ല. നിയമവും ഭരണഘടനയുമുള്ള രാജ്യമാണിത്. വെടിവെച്ചു കൊല്ലുന്നതു രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കു യോജിച്ചതല്ല. ഇതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
വിലക്കയറ്റം
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിനായില്ല. സാധനങ്ങൾ സ്റ്റോക്കില്ലാതെ മാവേലി സ്റ്റോറുകൾ പലതും അടച്ചുപൂട്ടി. കുടുംബ ബജറ്റുകളെല്ലാം താളംതെറ്റി.
വിദേശയാത്രകൊണ്ട് എന്തു ഗുണം കിട്ടിയെന്നു പ്രതിപക്ഷ നേതാവ്
12:53 AM Dec 08, 2019 | Deepika.com