തൊടുപുഴ: പഞ്ചായത്ത് പ്രസിഡന്റായ മരുമകളും സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായ മകനും വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ചിരുന്നതായി ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇളംദേശം തൈത്തോട്ടത്തിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ രാജമ്മ (87) യെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിലെ ജനൽക്കന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്നു പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ എഴുതിയെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. മരുമകളും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായ ഷീബാ രാജശേഖരനും മകൻ രാജശേഖരനും വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ചിരുന്നതായാണു കുറിപ്പിൽ എഴുതിയിരുന്നതെന്നു പോലീസ് പറഞ്ഞു.
കൂടാതെ പൂമാലയിൽ ഇവരുടെ പേരിലുള്ള സ്ഥലം വിറ്റ പണം കൈക്കലാക്കിയതായും കുറിപ്പിലുണ്ട്. ആത്മഹത്യാ ക്കുറിപ്പ് രാജമ്മ തന്നെ എഴുതിയതാണോയെന്നു കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നു കാഞ്ഞാർ സിഐ അനിൽ കുമാർ പറഞ്ഞു. രാജമ്മയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
വീട്ടമ്മ ജീവനൊടുക്കി; പൂട്ടിയിട്ടു ദ്രോഹിച്ചതായി ആരോപണം
12:43 AM Dec 08, 2019 | Deepika.com