പാലാ: കര്‍ഷക ജനത അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടു പാലാ രൂപത വൻ കര്‍ഷക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. തോട്ടം-പുരയിടം പ്രശ്നം ഉള്‍പ്പെടുന്ന ഭൂസംരക്ഷണം, നാണ്യവിളകളുടെ വിലസുരക്ഷ, റബറിന് കിലോയ്ക്ക് 250 രൂപയുടെ വിലസ്ഥിരത, കര്‍ഷകര്‍ക്കു പ്രതിമാസം പതിനായിരം രൂപ പെന്ഷന്, മനുഷ്യനും കാര്‍ഷികവിളകള്‍ക്കും വന്യമൃഗങ്ങളില്‍നിന്നു സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണു പ്രക്ഷോഭം.
രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും വൈദികരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ 14നു പാലായില്‍ സംഗമിക്കും. വിവിധ ജംഗ്ഷനുകളില്‍ സംഗമിക്കുന്ന ഫൊറോനാതല കര്‍ഷകസമൂഹം ടൗണിലാകെ കര്‍ഷക മതില് തീര്‍ക്കും. തുടര്‍ന്ന് 3.30ന് ടൗണ്‍ കുരിശുപള്ളി ജംഗ്ഷനില്‍ ചേരുന്ന കര്‍ഷക മഹാസംഗമത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിക്കും. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വൈദികര്‍, കര്‍ഷക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രൂപതാതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന മഹാസമ്മേളനമാണു ലക്ഷ്യമിടുന്നത്. കര്‍ഷക മഹാസംഗമത്തില്‍ രൂപതയിലെ നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിനു കര്‍ഷകര്‍ ഒപ്പിടുന്ന ഭീമഹര്‍ജി ഭരണാധികാരികള്‍ക്കു സമര്‍പ്പിക്കും.
കര്‍ഷകപ്രക്ഷോഭ പരിപാടികളെക്കുറിച്ച് ആലോചിക്കാനായി ബിഷപ്സ് ഹൗസില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. ജോസഫ് വാട്ടപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്കി. പാലായില്‍
പാലാ രൂപത വൻ കര്‍ഷകപ്രക്ഷോഭത്തിന്; കര്ഷകമതിലും മഹാസംഗമവും
12:36 AM Dec 07, 2019 | Deepika.com