തിരുവനന്തപുരം: ക്വാറി ഉടമകൾ സർക്കാരിലേക്ക് അടയ്ക്കേണ്ട സീനിയറേജ് തുക ഉയർത്തിയതിനെത്തുടർന്നു കുടിശികയുള്ള കോടിക്കണക്കിനു രൂപ എഴുതിത്തള്ളണമെന്ന ആവശ്യം മന്ത്രിസഭ തള്ളി. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്പോൾ ക്വാറി ഉടമകൾക്കു കോടികളുടെ സീനിയറേജ് തുകയിൽ ഇളവു നൽകാനാവില്ലെന്ന സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണു മന്ത്രിസഭാ നടപടി.
സാന്പത്തിക പ്രതിസന്ധിയുടെ സമയത്തു ക്വാറി ഉടമകളുടെ കുടിശിക എഴുതിത്തള്ളുന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കുമെന്നു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഫെബ്രുവരിയിൽ സീനിയറേജ് തുക പാറ ടണ്ണിന് 2.5 രൂപയിൽ നിന്ന് 200 രൂപയാക്കി ഉയർത്തിയിരുന്നു. ക്വാറി ഉടമകളുടെ സമ്മർദത്തത്തുടർന്ന് ഒരു വർഷത്തിനു ശേഷം ഇത് ടണ്ണിന് 50 രൂപയാക്കി കുറച്ചു. ഉയർത്തിയ തുക അടയ്ക്കാൻ ക്വാറി ഉടമകൾ തയാറായില്ല. എന്നാൽ, ടണ്ണിന് 50 രൂപ വീതമുള്ള സീനിയറേജ് ക്വാറി ഉടമകൾ സർക്കാരിലേക്ക് അടച്ചിരുന്നു. 150 രൂപ വീതമുള്ള ഒരു വർഷത്തെ അധിക തുക ഇനത്തിലുള്ള കോടികളുടെ കുടിശിക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു ക്വാറി ഉടമകൾ ജിയോളജി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഇ.പി. ജയരാജനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് പരിശോധിക്കാൻ ധന- റവന്യു- ജിയോളജി സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സീനിയറേജ് കുടിശിക: ക്വാറി ഉടമകളുടെ ആവശ്യം മന്ത്രിസഭ തള്ളി
12:16 AM Dec 07, 2019 | Deepika.com