തൃശൂർ: പൊതുസ്ഥലത്തു പുകവലിച്ചതിന് ഈ വർഷം ഒക്ടോബർ അവസാനംവരെ സംസ്ഥാനത്തു പിടിയിലായത് 73,392 പേർ. ഇവരിൽനിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!
കഴിഞ്ഞവർഷം പൊതുസ്ഥലത്തു പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണു പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഈ വർഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വർഷം 3513 പേരെയാണ് പിടികൂടിയത്.
ഈ വർഷം ഒക്ടോബർ വരെ 76,470 കോട്പ (പുകവലി വിരുദ്ധ നിയമം) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലത്തു പുകവലിച്ചതിനു പിടിയിലായവരിൽനിന്നും ഈ വർഷം ഒക്ടോബർ അവസാനംവരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു പുകയില ഉത്പന്നങ്ങൾ നൽകിയതിനു പിടിയിലായ 394 പേരിൽനിന്ന് 5,54,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങൾക്കു സമീപം പുകയില ഉത്പന്നങ്ങൾ വിറ്റ 2635 പേരിൽനിന്ന് 2,79,150 രൂപയും ഈടാക്കി.
പുകവലിക്കു വലിയ വില ; ഈ വർഷം പിഴയടപ്പിച്ചത് 1,45,29,600 രൂപ
12:16 AM Dec 07, 2019 | Deepika.com