തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ വിമർശിക്കാനിടയാക്കിയ ഹൈക്കോടതി പരാമർശവുമായി ബന്ധപ്പെട്ട നാളികേര വികസന കോർപറേഷൻ കേസിൽ ആവശ്യമായ പണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാളികേര കോർപറേഷനിൽ നിന്നു സ്വയം വിരമിച്ചവർക്കു നൽകേണ്ട ആനുകൂല്യം നൽകാനാണു തുക അനുവദിക്കുക.
അതിനിടെ, ഹൈക്കോടതിയും പ്രതിപക്ഷവും രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശനങ്ങളുടെ നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിവരിച്ചു. ഹൈക്കോടതി വിമർശനത്തിന് ഇടയാക്കിയ വിദേശ പര്യടനം മൂലമുണ്ടായ നേട്ടങ്ങൾ വിവരിക്കുന്നതിനും വിമർശനങ്ങൾക്കു മറുപടി പറയുന്നതിനുമായി മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണുമെന്നാണു വിവരം.
താനും രണ്ടു മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നടത്തിയ സന്ദർശനം വിജയമായിരുന്നുവെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുമൂലം സംസ്ഥാനത്തിന് ഉണ്ടാകാവുന്ന നേട്ടങ്ങളും വിവരിച്ചു. ഹൈക്കോടതി വിമർശനത്തിനു മറുപടി പറഞ്ഞില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയലിൽ അംഗീകാരം നൽകി.
നാളികേര വികസന കോർപറേഷനിൽനിന്നു സ്വമേധയാ വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നൽകാത്ത കേസിലാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. വിപണി ഇടപെടലിനായി കൃഷി വകുപ്പിന് അനുവദിച്ച തുകയിൽ നിന്ന് ഇതിനായുള്ള തുക വകമാറ്റി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിമാരുടെ വിദേശയാത്രാ വിവാദം;നാളികേര കോർപറേഷൻ വിഷയത്തിൽ പണം നൽകും
12:16 AM Dec 07, 2019 | Deepika.com