കൊച്ചി: ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനുണ്ടായിരുന്ന സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവുമായി വിവിധ അസോസിയേഷനുകൾ രംഗത്ത്. യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണു കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ രംഗത്തെത്തിയത്.
ആംഗ്ലോ ഇന്ത്യൻ സമുദായത്തിലെ വിരലിലെണ്ണാവുന്ന വ്യക്തികൾ ഒഴികെ ഭൂരിഭാഗവും സാന്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലാണെന്നു യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അസോസിയേഷൻ വിളിച്ചുചേർത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആംഗ്ലോ ഇന്ത്യർ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ സർക്കാർ ഈ സമുദായത്തെ പിന്നോക്ക വിഭാഗമായി അംഗീകരിക്കുകയും മറ്റ് പിന്നോക്ക വിഭാഗ സമുദായത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2013ൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗം വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, അസ്തിത്വം ഉൾപ്പെടെ വിവിധ മേഖലകളിൽ പിന്നോക്കമാണെന്നു പ്രഖ്യാപിച്ചിരുന്നതാണ്. ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംവരണം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും മോദിസർക്കാർ ഇതിൽനിന്നു പിന്മാറണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
താമസസൗകര്യത്തിനു സ്ഥലം അനുവദിക്കാനും കമ്യൂണിറ്റി കം സ്കിൽ ഡെവലപ്മെന്റ് സെന്റേഴ്സ് പദ്ധതി നടപ്പാക്കാനും സമുദായ സംഘടന വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ സമർപ്പിച്ചിരിക്കുന്ന നിർദേശങ്ങൾക്കു വർഷങ്ങളായി നടപടിയില്ല.
കാലതാമസം എന്തെന്നു സർക്കാർ വെളിപ്പെടുത്തുന്നില്ല. 2020 ജനുവരിയിൽ അവസാനിക്കുന്ന സംവരണ വ്യവസ്ഥകൾ വീണ്ടും ദീർഘിപ്പിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റും മുൻ എംപിയുമായ ഡോ. ചാൾസ് ഡയസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി മാർഷൽ ഡിക്കൂഞ്ഞ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, അഡ്വ. സാംസണ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്താനുള്ള നീക്കത്തിൽ പ്രതിഷേധം
11:42 PM Dec 06, 2019 | Deepika.com