നെടുമ്പാശേരി: മലങ്കരസഭ തർക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അനുരഞ്ജന ശ്രമങ്ങളുമായി നിസഹരിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാടു പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു തുരുത്തുശേരി സിംഹാസന വലിയപള്ളിയിൽ നടന്ന അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി സമ്മേളനം ആരോപിച്ചു.
പ്രശ്നം പരിഹരിക്കാനുള്ള മുഖ്യമന്ത്രിയുടെയും അദ്ദേഹം നിയോഗിച്ച കാബിനറ്റ് സബ് കമ്മിറ്റിയുടെയും നടപടികളുമായി സഹകരിക്കാതിരുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ അഞ്ച് മേലധ്യക്ഷന്മാർ നടത്തിയ സമാധാനനീക്കവും ഇവർ തുടക്കത്തിലെ നുള്ളിക്കളഞ്ഞിരിക്കുകയാണ്. അഭിവന്ദ്യരായ ഈ സഭാപിതാക്കന്മാരെ പരിഹസിക്കുന്ന നിലപാടാണിത്.
2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയിൽ ഇരുപത്തിയെട്ടാം ഖണ്ഡികയിൽ നിർദേശിച്ചിട്ടുള്ള മധ്യസ്ഥനീക്കങ്ങളാണ് ഓർത്തഡോക്സ് വിഭാഗം നിരാകരിച്ചിട്ടുള്ളത്. ക്രൈസ്തവ സാക്ഷ്യങ്ങൾ ചവട്ടിമെതിച്ച് ആരാധനാലയങ്ങൾ കലാപഭൂമിയാക്കി പള്ളികളുടെ സ്വത്തുക്കളും അനുബന്ധ സ്ഥാപനങ്ങളും പിടിച്ചെടുക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും നേരിടും. സത്യവിശ്വാസവും സഭയുടെ പാരന്പര്യങ്ങളും അന്ത്യോഖ്യ മലങ്കര ബന്ധവും കാത്തുസൂക്ഷിക്കാൻ സമിതി പ്രതിജ്ഞാബദ്ധമാണെന്നും വിശ്വാസ സംരക്ഷണ സമിതി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഡോ. ഏലിയാസ് മോർ അത്താനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ഷെവലിയാർമാരായ മോൻസി വാവച്ചൻ, സി.വൈ. വർഗീസ്, ജിബി പോൾ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫാ. ജോൺ പുന്നാമറ്റം, ഫാ. ബേബി പാണ്ടാലി, പാപ്പച്ചൻ പി. പറവട്ടിൽ, ഉമ്മച്ചൻ വെങ്കിടത്ത്, കെ.ഡി. റോയി, ജോർജുകുട്ടി, ബെന്നി എം. തോമസ് എന്നിവർ പ്രസംഗിച്ചു.
ഓർത്തഡോക്സ് നിലപാട് വെല്ലുവിളി: അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി
11:40 PM Dec 06, 2019 | Deepika.com