കൊച്ചി: കടലും കടൽത്തീരവും കുത്തകകൾക്കു തീറെഴുതുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ മത്സ്യത്തൊഴിലാളികൾ ഈ മാസം 12ന് പാർലമെന്റ് മാർച്ച് നടത്തും. കേന്ദ്രസർക്കാരിന്റെ പുതിയ മത്സ്യബന്ധന നിയന്ത്രണ നിയമം കടലിനെ കുത്തകകൾക്കു മറിച്ചുനൽകുന്നതിനാണെന്നും കേരള ഫിഷറീസ് കോ - ഓർഡിനേഷൻ കമ്മിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു.
പരന്പരാഗത -ചെറുകിട മത്സ്യബന്ധന സമൂഹത്തെ സംരക്ഷിക്കുന്നതിനു പകരം അവർക്കു മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്ന രീതിയിൽ പുതിയ സെസ് ഏർപ്പെടുത്താനാണു നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കേരളത്തിൽ മത്സ്യ ഉത്പാദനം കുത്തനെ ഇടിഞ്ഞു. പരന്പരാഗത മത്സ്യത്തൊഴിലാളി സമൂഹം വൻ പ്രതിസന്ധിയിലുമാണ്. മേഖലയുടെ പുനഃസംഘടനത്തിനായി ഒരു മത്സ്യവറുതി പാക്കേജ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇനിയും അനുവദിച്ചിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു.
തീരപരിപാലന വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഭവനനിർമാണത്തിനു മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും ഇളവ് അനുവദിച്ചു നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കോ - ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ പി.പി. ചിത്തരഞ്ജൻ, കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് ആന്റണി കളരിക്കൽ, കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ടി. രഘുവരൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ്, ടി. പീറ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ച് 12 ന്
11:20 PM Dec 06, 2019 | Deepika.com